മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോയെന്ന് പറയാൻ സമയമാവുന്നതേയുള്ളൂവെന്ന് പിവി അൻവർ. മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല. നിലമ്പൂർ കോൺഗ്രസിന്റെ സീറ്റാണ്, അവർ പറയട്ടെയെന്നും പിവി അൻവർ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടത്. ഞാൻ മുമ്പും സ്വന്തം കാലിലാണ് നിന്നത്. ഇപ്പോഴും സ്വന്തം കാലിലാണ് നിൽക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായി താനെടുത്ത രാഷ്ട്രീയ നിലപാടുകളോട് വളരെ സൗഹാർദ്ദപരമായ നിലപാട് സ്വീകരിച്ചവരാണ് മുസ്ലിം ലീഗ് പാർട്ടിയും അതിന്റെ നേതൃത്വവും. ആ നിലയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന കോംപ്ലിക്കേഷൻസ് കുഞ്ഞാലിക്കുട്ടിയെ ധരിപ്പിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം എനിക്കുണ്ട്. അത് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്. അതിന്റെ ഭാഗമായാണ് കണ്ടത്.
മുന്നണി പ്രവേശന വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫിലെ വലിയ കക്ഷിയായ കോൺഗ്രസാണ്. ലീഗിന്റെ സീറ്റിൽ ലീഗിന് സംസാരിക്കാൻ കഴിയുമായിരിക്കാം. ഇത് കോൺഗ്രസിന്റെ സീറ്റിൽ അവരല്ലേ സംസാരിക്കേണ്ടത്. അവരിപ്പോൾ തീരുമാനമെടുത്ത് മുന്നോട്ടു പോകുകയാണല്ലോ. അതേസമയം പിവി അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കെ സുധാകരൻ പറഞ്ഞുവെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ഭാഗമാകുമെന്ന് പറച്ചിൽ തുടങ്ങിയിട്ട് എത്രമാസമായി എന്നായിരുന്നു അൻവറിന്റെ പ്രതികരണം. ഇനിയെന്ത് ഭാഗം?. അൻവർ ചോദിച്ചു.
അതുപോലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് പിന്നീട് പറയേണ്ട സമയത്ത് പറയും. മുസ്ലിം ലീഗും പാണക്കാട് തങ്ങൾ കുടുംബവും കുഞ്ഞാലിക്കുട്ടിയും തുടക്കം മുതലേ പോസിറ്റീവായിട്ടാണ് താനെടുത്ത പൊളിറ്റിക്കൽ നിലപാടിനോട് പ്രതികരിച്ചിട്ടുള്ളത്. അതിൽ രാഷ്ട്രീയമുണ്ടെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ പാർട്ടിയാണ്. തന്നോട് സ്‌നേഹവും താൽപ്പര്യവും പ്രകടിപ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് കൂടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടത്. തന്റെ ഒരു വെൽവിഷർ കൂടിയാണ് അദ്ദേഹം. ആ നിലയ്ക്ക് അദ്ദേഹത്തെ കണ്ട് പറയേണ്ട ഉത്തരവാദിത്തം ഉള്ളതു കൂടിയാണ് കണ്ടത്- അൻവർ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി എന്നും പോസിറ്റീവാണ്. ഇപ്പോഴും അങ്ങനെ തന്നെ. അദ്ദേഹത്തിന് രാഷ്ട്രീയം അറിയാം. രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായി ഗണിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ആളാണ്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റണമെന്ന് അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന്, അതൊക്കെ പിന്നെപ്പറയാം എന്നായിരുന്നു മറുപടി. കോൺഗ്രസുകാർ പലരുമായും വ്യക്തിപരമായ ബന്ധമുണ്ട്. എന്നാൽ ബന്ധപ്പെടേണ്ടവർ ബന്ധപ്പെടേണ്ടേ?. തന്നോട് സൗഹൃദമുള്ള നേതാക്കൾ സംസാരിക്കുന്നത് പൊളിറ്റിക്കൽ ബന്ധപ്പെടലായി കാണാൻ പറ്റില്ലല്ലോയെന്നും അൻവർ കൂട്ടിച്ചേർത്തു.