കോട്ടയം: ക്രിസ്ത്യാനികളല്ല ഹിന്ദുക്കളാണ് ഇന്ത്യയിൽ കുടിയേറി പാർത്തവരെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. പനയമ്പാല സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ ശതാബ്ദിച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിദേശികളാരും ഇവിടെ പാടില്ലെന്ന് ആർഎസ്എസ് പറയുന്നു. എത്ര തെറ്റാണ് ഇവർ പറയുന്നത്. ക്രിസ്തുവിനുമുൻപ് 2000 ബിസിയിൽ ഇറാനിൽനിന്ന് ഇവിടെ കുടിയേറിപ്പാർത്ത ആര്യന്മാർ ബ്രാഹ്‌മണീയ ആരാധന ഉണ്ടാക്കിക്കഴിഞ്ഞ് രൂപപ്പെട്ടതാണ് ഹിന്ദുമതം. അല്ലാതെ ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ആര്യനും ഇല്ല, ഒരു ഹിന്ദുവും ഇല്ല. എല്ലാവരും ഇറാൻ പ്രദേശത്തുനിന്ന് വന്നവരാണ്.
അന്ന് സിന്ധു നദീതട സംസ്‌കാരം ഇവിടെ ഉണ്ടായിരുന്നു. അത് ക്രിസ്തുവിന് മുൻപ് 4000 ബിസിയിൽ ദ്രാവിഡന്മാർ മുഖാന്തരം ഉണ്ടായതാണ്. പക്ഷെ ദ്രാവിഡന്മാരും ഇവിടത്തുകാരല്ല. എഡി 52 മുതൽ ഇവിടെ ജീവിക്കുന്നവരാണ് ക്രിസ്താനികൾ. ഈ രാജ്യത്തെ പൗരന്മാരാണ്. ഇവിടെ ഇസ്രയേലിൽനിന്നുള്ള ക്രിസ്ത്യാനികളില്ല. അറബി രാജ്യങ്ങളിൽനിന്നുള്ള ക്രിസ്ത്യാനികളില്ല. ഈ ഒറിജിൻ ഉള്ളവരാണ്. മുസ്ലിങ്ങളും അങ്ങനെത്തന്നെ. വിദേശികൾ പോകണമെന്നു പറയുന്നത് അറിവില്ലായ്മയാണ്. ആ അറിവില്ലായ്മയ്ക്ക് ഓശാനപാടുന്ന ഭരണകൂടം ഇവിടെയുള്ളപ്പോൾ ന്യൂനപക്ഷങ്ങൾ തമസ്‌കരിക്കപ്പെടും. ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർഎസ്എസിന്റെ ആപ്തവാക്യമുണ്ടെങ്കിൽ അത് ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല. ക്രിസ്ത്യാനികൾക്ക് അതിനുവേണ്ടി രക്തസാക്ഷികളാകുന്നതിന് ഒരു മടിയുമില്ല- ബാവ പറഞ്ഞു.

















































