ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളിൽ പാക് അധീന കശ്മീരിലെ രണ്ട് പ്രധാന ഭീകരതാവളങ്ങൾക്കുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ കണക്ക് വെളിപ്പെടുത്തുന്ന കൂടുതൽ വ്യക്തതയാർന്ന ഉപഗ്രഹചിത്രങ്ങൾ പുറത്ത്. ഇന്ത്യ ലക്ഷ്യമിട്ട താവളങ്ങൾ കൃത്യമായി തകർക്കപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് പുതിയതായി ലഭിച്ചിരിക്കുന്ന ഹൈ റെസല്യൂഷൻ ചിത്രങ്ങൾ. ഭീകര പരിശീലനകേന്ദ്രങ്ങൾക്ക് നേരെ ഡ്രോണുകളാണ് ലക്ഷ്യമിട്ടതെന്നാണ് നിഗമനം. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തിനുമുൻപും ശേഷവുമുള്ള ഉപഗ്രഹചിത്രങ്ങൾ താരതമ്യപ്പെടുത്തിയാൽ ഈ ഭീകരതാവളത്തിന് കാര്യമായ കേടുപാട് സംഭവിച്ചുവെന്ന് വ്യക്തമാണ്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്നതു കശ്മീരിലെ താംഗ്ധറിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള മുസാഫറബാദിലെ സെയ്ദ്‌ന ബിലാൽ ക്യാമ്പ്, ജമ്മുവിലെ രജൗറിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കോട്‌ലി ഗുൽപുർ ക്യാമ്പ് എന്നീ ഭീകരതാവളങ്ങളുടെ ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മേയ് ഏഴിനാണ് രണ്ടിടത്തും ഇന്ത്യ ആക്രമണം നടത്തിയത്. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് പാക്കിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ പ്രത്യാക്രമണം നടത്തുകയായിരുന്നു.
അതേസമയം പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫർബാദിലെ സെയ്ദ്‌ന ബിലാൽ ക്യാമ്പ് ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ താവളമാണ്. മാത്രമല്ല ഭീകരസംഘത്തിലെത്തുന്നവർക്കുള്ള പരിശീലനകേന്ദ്രം കൂടിയാണിത്. ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും പ്രയോഗം, വനപ്രദേശങ്ങളിലെ അതിജീവനം തുടങ്ങിയ കാര്യങ്ങളിലുള്ള പരിശീലനം ഇവിടെ നൽകിവരുന്നു. കെട്ടിടങ്ങളുടെ മേൽക്കൂരയ്ക്കും ചുമരുകൾക്കും കാര്യമായ തകരാറ് സംഭവിച്ചുള്ളതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു.
അതുപോലെ സൈനികവൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് 2023 ജൂണിൽ സയ്ദ്‌ന ബിലാൽ ക്യാമ്പിലേക്ക് പ്രത്യേക പരിശീലനത്തിനായി ഭീകരരെ അയച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഉറിയിലും കേരനിലും ഭീകരരെ വിന്യസിക്കാനും കഠുവയ്ക്കും റാമ്പനും ഇടയിലുള്ള റെയിൽവെ പാലം തകർക്കാനും ഭീകരസംഘടന ലക്ഷ്യമിട്ടിരുന്നതായുള്ള വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. പരിശീലനത്തിനുശേഷം ഈ ഭീകരരെ പാക്കിസ്ഥാനിലെ പഞ്ചാബിലെത്തിച്ച് ആശയവിനിമയത്തിനുള്ള പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.
ഇവിടെ പരിശീലനം പൂർത്തിയായതോടെ നാല് മുതൽ എട്ട് പേർ വരെയുള്ള സംഘങ്ങളായി വിഭജിക്കപ്പെട്ട ഭീകരർ അന്താരാഷ്ട്ര അതിർത്തിയിലൂടെ 2024 മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ കൊല്ലം ജമ്മുവിലുണ്ടായ ഭീകരാക്രമണങ്ങളിൽ ഭൂരിഭാഗവും ഈ സംഘങ്ങൾ നടത്തിയതാണ്. മുഫ്തി അസ്ഗർ ഖാൻ കശ്മീരി, അമീർ ഡെയ്‌ഷെ മുഹമ്മദ്, അബ്ദുള്ള ജിഹാദി, ആഷിഖ് നെഗ്‌റൂ എന്നീ കൊടുംഭീകരർ നിരന്തരം ക്യാമ്പ് സന്ദർശിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർമാർക്ക് വേണ്ടി ക്യാമ്പിനുസമീപം അതിഥിമന്ദിരങ്ങളും പണിതിരുന്നു. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണവിഭാഗമായ ഐഎസ്‌ഐ ആണ് ഭീകരസംഘടനയ്ക്കുവേണ്ട സഹായം നൽകിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അന്നുമുതൽ പാക് ഭീകരസംഘടനകളുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ കാലങ്ങളായി ശ്രമിക്കുകയാണെന്നും എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും പഹൽഗാം ഭീകരാക്രമണം അതിനുവഴിയൊരുക്കിയെന്നും വിരമിച്ച ഉന്നത സൈനികോദ്യോഗസ്ഥൻ സതീഷ് ദുവ എൻഡിടിവിയോട് പ്രതികരിച്ചു. ഇപ്പോൾ ലഭിച്ചിരിക്കുന്ന മാക്‌സർ ഉപഗ്രഹചിത്രങ്ങൾ ജർമൻ വാർത്താ ഏജൻസിയായ ടിആർടി ഡച്ച് ആണ് പുറത്തുവിട്ടിരിക്കുന്നത്.
രജൗറി- പൂഞ്ച് മേഖലകളിൽ ആക്രമണങ്ങൾ നടത്തിയിരുന്ന ലഷ്‌കറെ തൊയ്ബ ഭീകരസംഘടനയുടെ ബേസ് ക്യാമ്പായി കണക്കാക്കപ്പെടുന്നതാണ് കോട്‌ലിയിലെ ഗുൽപുർ ക്യാമ്പ്. ഇവിടെ നിന്നുള്ളതാണ് രണ്ടാമത്തെ സെറ്റ് ചിത്രങ്ങൾ. ഇവിടെയുള്ള കെട്ടിടങ്ങളുടെ മേൽക്കൂരയ്ക്ക് സാരമായ കേടുപാട് സംഭവിച്ചതായി ചിത്രങ്ങളിൽ കാണാം. 2023 ലും 2024 ലും തീർഥാടകർ സഞ്ചരിച്ച ബസിനുനേർക്കും ഉണ്ടായ ആക്രമണങ്ങൾക്കുപിന്നിൽ ഈ ക്യാമ്പിൽ നിന്ന് പരിശീലനം നേടിയ ഭീകരരാണെന്ന് കരുതപ്പെടുന്നത്.
മാത്രമല്ല പൂഞ്ചിലും രജൗറിയിലും ഭീകരപ്രവർത്തനം ലക്ഷ്യമിട്ടാണ് ഈ ക്യാമ്പ് നടത്തിവന്നത്. അതാണ് സൈന്യം വ്യോമാക്രമണത്തിൽ തകർത്തത്. ഗൊറില്ല യുദ്ധതന്ത്രം, അതിജീവനപരിശീലനം, ആയുധപരിശീലനം എന്നിവയിൽ ഇവിടെ നൽകിവരുന്നു. 2019 ലെ ബാലാക്കോട്ട് സൈനികാക്രമണത്തെ തുടർന്ന് ഈ ക്യാമ്പ് താത്ക്കാലികമായി നിർത്തിയിരുന്നു. 2020ൽ ക്യാമ്പിന്റെ പ്രവർത്തനം പുനരാരംഭിച്ചതായാണ് വിവരം.