പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ക്ഷേത്രത്തിലെ നെയ്‌വിളക്കിൽ നിന്നുള്ള നാളവുമായി നിലവിലെ മേൽശാന്തിയായ അരുൺകുമാർ നമ്പൂതിരി പതിനെട്ടാം പടി ഇറങ്ങി നേരെ ആഴിക്ക് സമീപം എത്തി ആഴിയിലേക്ക് അഗ്നി പകർന്നു. നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എന്നിവർ അരുൺകുമാർ നമ്പൂതിരിയുടെ കൈ പിടിച്ച് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി.
ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നാണ് ആഴിയിൽ നാളികേരം അർപ്പിക്കുന്നത്. മനുഷ്യശരീരത്തിലുണ്ടാകുന്ന എല്ലാ അഹന്തകളെയും പ്രശ്നങ്ങളെയും നശിപ്പിക്കുന്ന ഒന്നാണ് ആഴി. ആഴിയിൽ ഒരു നാളികേരം അർപ്പിക്കുന്നതിലൂടെ എല്ലാ അഹന്തകളെയും ആഴിയിലേക്ക് എറിഞ്ഞ്, പുതിയൊരു മനുഷ്യനായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്. ഈ ആഴി, മണ്ഡല മകരവിളക്ക് ഉത്സവം അവസാനിക്കുന്നത് വരെ കെടാതെ നിൽക്കും.
താഴെ തിരുമുറ്റത്തും നടപ്പന്തലിലും നൂറുകണക്കിന് അയ്യപ്പ ഭക്തന്മാരാണ് കാത്തുനിൽക്കുന്നത്.


















































