സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി പറഞ്ഞു. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തിൽ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്.
നിമിഷപ്രിയയുടെ മോചന സാധ്യതകൾക്കും മധ്യസ്ഥ സാധ്യതകൾക്കും മങ്ങലേൽപ്പിക്കുന്നതാണ് തലാലിന്റെ സഹോദരരന്റെ പുതിയ നീക്കം. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് കേന്ദ്രം അത് തള്ളിയിരുന്നു. പ്രതിബന്ധങ്ങൾ എത്ര നീണ്ടതായാലും, എത്ര തീവ്രമായാലും മുന്നോട്ടു പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാട് ഉറച്ചതാണെന്നും മെഹദി സമൂഹ മാധ്യമത്തിൽ കുറിച്ചു.