മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ യുഡിഎഫ് സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നിലമ്പൂർ ആയിഷ. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളർന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബർ ആക്രമണം. അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാർട്ടിയോടൊപ്പം തന്നെയെന്ന് നിലമ്പൂർ ആയിഷ ഫേസ്ബുക്കിൽ കുറിച്ചു. ‘വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു. കാര്യമാക്കുന്നില്ല. വിദ്വേഷം ഇല്ലാതെ പരസ്പര സ്നേഹത്തോടെ എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം നിലമ്പൂർ ആയിഷയെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ വിലക്കണമെന്ന് എം സ്വരാജ് ആവശ്യപ്പെട്ടു. ‘ചിന്തിക്കാൻ പോലും ആകാത്ത പീഡനങ്ങൾ നേരിട്ട ആളാണ് നിലമ്പൂർ ആയിഷ. അവരെ നീചമായിട്ടാണ് അധിക്ഷേപിക്കുന്നത്. ഇടതുപക്ഷത്തെ പിന്തുണച്ചാൽ തെറിവിളിക്കുകയാണ്. നിലമ്പൂർ ആയിഷ എന്നത് നിലമ്പൂരിന്റെ പ്രതീകമാണ്’- സ്വരാജ് പറഞ്ഞു. സംഭവത്തിൽ മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. നിലമ്പൂർ ആയിഷക്കെതിരെ യുഡിഎഫ് നടത്തുന്ന സൈബർ ആക്രമണം സാംസ്‌കാരികമായി അധഃപതിച്ച പ്രവണതയാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
നിലമ്പൂർ ആയിഷയുടെ കുറിപ്പ് ഇങ്ങനെ
1950 കളിലാണ് എൻ്റെ നാടക പ്രവേശനം, അത് പാർട്ടിയെ വളർത്താൻ ഉള്ള നാടകങ്ങൾ കൂടിയായിരുന്നു. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളർന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബർ ആക്രമണം. അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാർട്ടിയോടൊപ്പം തന്നെ. വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു. കാര്യമാക്കുന്നില്ല.വിദ്വേഷം ഇല്ലാതെ പരസ്പര സ്നേഹത്തോടെ എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
സജി ചെറിയാന്റെ കുറിപ്പ്
മുതിർന്ന നാടക നടിയും മലയാളത്തിൻറെ അഭിമാനവുമായ നിലമ്പൂർ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ യുഡിഎഫ് അനുഭാവികളിൽ നിന്ന് നടക്കുന്ന നിന്ദ്യമായ സൈബർ ആക്രമണങ്ങളെ കേരളത്തിൻറെ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ ശക്തമായി അപലപിക്കുന്നു. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിത്. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിൻറെ പേരിൽ, ഒരു മുതിർന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണ്. ഇത് ഒരു ജനാധിപത്യ പ്രക്രിയയിൽ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാൻ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ്.ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നത് ആരായാലും അവർ ഓർക്കേണ്ട ഒന്നുണ്ട്, നിലമ്പൂർ ആയിഷ എന്ന വ്യക്തി നിങ്ങൾ കരുതുന്ന പോലെ തെറിവിളി കൊണ്ട് നിശബ്ദയാക്കാവുന്ന ഒരാളല്ല, കേരളത്തിൻറെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ്. കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിന്ന അവരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യമാണ്.വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഭാഷ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു രാഷ്ട്രീയ ചർച്ചയുടെ ഭാഗമല്ല എന്നതിനെക്കുറിച്ചും ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് യാതൊരു ധാരണയുമില്ലെന്ന് വ്യക്തം. ഇത് കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തിന് തന്നെ കളങ്കമാണ്.നിലമ്പൂർ ആയിഷയോടുള്ള ഈ സൈബർ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയണം. സൈബർ ഇടങ്ങളിൽ വിഷം കലക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം തിരിച്ചറിയുകയും ശക്തമായി എതിർക്കുകയും ചെയ്യണം. സാംസ്കാരിക കേരളം പൂർണ്ണമായും നിലമ്പൂർ ആയിഷയോടൊപ്പം ഉറച്ചുനിൽക്കേണ്ടതുണ്ട്.