മുംബൈ: സ്വർണപ്പണയം സംബന്ധിച്ച് റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് പുതിയ നിർദേശങ്ങൾ.
ഇതിലൊന്ന് ചെറുവായ്പകൾക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച് കൂടുതൽ തുക വായ്പയായി ലഭിക്കുന്നതാണ് പുതിയ രീതി. പുതിയ മാർഗനിർദേശങ്ങൾ വാണിജ്യ ബാങ്കുകൾക്കും ഭവന വായ്പാ സ്ഥാപനങ്ങളുൾപ്പെടെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ബാധകമായിരിക്കും. 2026 ഏപ്രിൽ മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
അതുപോലെ വായ്പകൾക്ക് ഈടായി ഒരു കിലോ വരെയുള്ള സ്വർണാഭരണങ്ങളിൽ ബാങ്കുകൾക്ക് സ്വീകരിക്കാം. എന്നാൽ സ്വർണനാണയങ്ങളാണെങ്കിൽ പരമാവധി 50 ഗ്രാം വരെയും സ്വീകരിക്കാം. പക്ഷെ ഏതുതരം നാണയങ്ങളാണെന്ന് പുതിയ നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടില്ല. മുൻപ് ബാങ്കുകൾ വഴി വിൽക്കുന്ന സ്വർണ നാണയങ്ങളിൽ മാത്രമാണ് വായ്പ അനുവദിച്ചിരുന്നത്.
കൂടാതെ 2.5 ലക്ഷം രൂപയിൽ താഴെയുള്ള വായ്പകളിൽ സ്വർണത്തിന്റെ വിപണിവിലയുടെ 85 ശതമാനം വരെ വായ്പയായി നൽകാം. നേരത്തെയിത് 75 ശതമാനമായിരുന്നു. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്കിത് 80 ശത മാനമാണ്. അഞ്ചു ലക്ഷത്തിനുമുകളിൽ 75 ശതമാനവും. വായ്പ കാലയളവിൽ ഈ മൂല്യം നിലനിർത്തണം. അതുകൊണ്ടുതന്നെ തുടക്കത്തിൽ 85 ശതമാനം തുക വായ്പയായി എടുത്താൽ മാസം തോറും പലിശ അടയ്‌ക്കേണ്ടിവരും. പലിശ മാസംതോറും അടയ്ക്കുന്നില്ലെങ്കിൽ തുടക്കത്തിൽ ലഭിക്കുന്ന തുക കുറവായിരിക്കും. പലിശയും മുതലും ഒരുമിച്ചടയ്ക്കുന്ന ബുള്ളറ്റ് റീപേമെന്റ്’ വായ്പകൾക്ക് കാലാവധി ഒരു വർഷമാക്കിയതാണ് മറ്റൊരു മാറ്റം. നേരത്തെ11 മാസമായിരുന്നു ഇതിന്റെ കാലാവധി.
അതുമാത്രമല്ല ഇത്തരം വായ്പകൾ കാലാവധിയെത്തുമ്പോൾ പലിശ മാത്രം അടച്ച് പുതുക്കുകയും ചെയ്യാം. ഇത്തരത്തിൽ പുതുക്കുന്ന വായ്പകളുടെ വിവരം കോർ ബാങ്കിങ് സംവിധാനത്തിൽ കൃത്യമായി രേഖപ്പെടുത്തണം. പുതിയ നിർദേശമനുസരിച്ച് ഒരുലക്ഷം രൂപ മൂല്യം വരുന്ന സ്വർണം പണയപ്പെടുത്തുമ്പോൾ പരമാവധി 85,000 രൂപ വരെ വായ്പയായി ലഭിക്കും.