ന്യൂഡൽഹി: പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സർക്കാരിൻറെ വിദേശ പര്യടന സംഘത്തിനെ നയിക്കുന്നതിൽ തനിക്കു സന്തോഷമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ദേശീയ താൽപര്യമാണ് തനിക്ക് പ്രധാനമെന്ന് ശശി തരൂർ. സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ബഹുമതിയായി കാണുന്നു. ദേശീയ താൽപര്യമുള്ള വിഷയങ്ങളിൽ മാറിനിൽക്കാനാകില്ല, തരൂർ എക്സിൽ കുറിച്ചു.
തരൂർ എക്സിൽ കുറിച്ചതിങ്ങനെ-
അഞ്ച് പ്രധാന തലസ്ഥാനങ്ങളിലേക്ക് ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും, സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാരിന്റെ ക്ഷണം എനിക്ക് ബഹുമതിയായി തോന്നുന്നു. ദേശീയ താൽപ്പര്യം ഉൾപ്പെട്ടിരിക്കുമ്പോൾ, എന്റെ സേവനം ആവശ്യമുള്ളപ്പോൾ, എനിക്ക് ഒരു കുറവും ഉണ്ടാകില്ല.
ജയ് ഹിന്ദ്!
I am honoured by the invitation of the government of India to lead an all-party delegation to five key capitals, to present our nation’s point of view on recent events.
When national interest is involved, and my services are required, I will not be found wanting.
Jai Hind! 🇮🇳 pic.twitter.com/b4Qjd12cN9
— Shashi Tharoor (@ShashiTharoor) May 17, 2025
അതേസമയം കോൺഗ്രസ് കൊടുത്ത ലിസ്റ്റിൽ പേരില്ലാത്ത ശശി തരൂരിനെയാണ് കേന്ദ്ര സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയത്. പഹൽ ഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ നിർണ്ണായക നാളുകൾ വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ ദൗത്യ സംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതൽ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള എംപിമാരും മുൻ മന്ത്രിമാരും ഉൾപ്പെടുന്ന സമിതിയാകും സന്ദർശിക്കുക. പല സംഘങ്ങളായി യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം. ആദ്യ സംഘത്തെ തരൂർ നിയിക്കണമെന്നതാണ് സർക്കാരിൻറെ തീരുമാനം.
അതിനിടെ കേന്ദ്ര സർക്കാരിൻറെ വിദേശ പര്യടന സംഘത്തിലേക്ക് കോൺഗ്രസ് ശശി തരൂരിനെ നിർദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണവും വന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തിൽ പാർട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സർക്കാർ ശശി തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത്.
Yesterday morning, the Minister of Parliamentary Affairs Kiren Rijiju spoke with the Congress President and the Leader of the Opposition in the Lok Sabha. The INC was asked to submit names of 4 MPs for the delegations to be sent abroad to explain India’s stance on terrorism from…
— Jairam Ramesh (@Jairam_Ramesh) May 17, 2025
അതേസമയം വിദേശത്തേക്ക് സംഘത്തെ അയയ്ക്കാനുള്ള സർക്കാർ തീരുമാനത്തോടൊപ്പം നിന്നെങ്കിലും പാർട്ടിയോട് ആലോചിക്കാതെ തരൂരിനെ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചതായാണ് സൂചന. വിദേശത്തേക്ക് അയയ്‌ക്കേണ്ട സംഘത്തിൽ ഉൾപ്പെടുത്തേണ്ട ആളുകളെക്കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിരുന്നതായി ജയറാം രമേശ് സമൂഹമാധ്യമത്തിൽ കുറിച്ചു. പട്ടിക നൽകാൻ നിർദേശിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് ഈ നാലുപേരുകൾ കൈമാറിയതായും ജയറാം രമേശ് എക്സിൽ കുറിച്ചു.
ഏഴു പ്രതിനിധി സംഘങ്ങളെ അയയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതിൽ യുകെ–യുഎസ് ദൗത്യസംഘത്തെ നയിക്കാനാണ് തരൂരിനെ ചുമതലപ്പെടുത്തിയച്. കേരളത്തിൽ നിന്ന് ശശി തരൂർ, ഇ.ടി. മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നീ എംപിമാരും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഗൾഫിലേക്കും 3 ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമുള്ള സംഘത്തിലാണ് ഇ.ടിയുള്ളത്.