തിരുവനന്തപുരം: തന്നെ പഠിക്കാൻ വിടാത്ത, നിരന്തരം അപമാനിച്ച പിതാവിനേയും മാതാവിനേയുമടക്കം നാലു പേരെ കൊലപ്പെടുത്തി കത്തിച്ചു… നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരൻ എന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാ വിധിയിൽ നാളെ വാദം നടക്കും.
2017 ഏപ്രിൽ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ 117–ാം നമ്പർ വീട്ടിൽ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേഡൽ ജിൻസൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്. തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങൾ പൂർണമായി കത്തിയമർന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. മഴു ഉപയോഗിച്ചു തലയ്ക്കു വെട്ടിയാണ് പ്രതി രാജയെ കൊന്നതെന്നാണ് പൊലീസ് നിഗമനം. ശരീരത്തിലെ ഒൻപതു മുറിവുകളിൽ ഏഴെണ്ണം തലയോട്ടിയിലായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണു കേഡലിനെതിരെ ചുമത്തിയത്.
അതേസമയം കൊലയ്ക്ക് ബ്ലാക്ക് മാജീക്കുമായി ബന്ധമുണ്ടെന്നും വാർത്തകൾ വന്നിരുന്നു, ആത്മാവിനെ ശരീരത്തിൽനിന്നു വേർപെടുത്തുന്ന പരീക്ഷണമായ ആസ്ട്രൽ പ്രൊജക്‌ഷൻ ചെയ്യുന്നതിനിടെയാണു കൊല നടത്തിയതെന്നും ഇയാൾ പോലീസിനോടു പറഞ്ഞിരുന്നത്.
നാലുപേരേയും കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് വെട്ടിനുറുക്കി കത്തിക്കുകയായിരുന്നു. അതേസമയം നന്തൻകോട്ടുനിന്നാണ് പ്ലാസ്റ്റിക് ഷീറ്റും ഡെറ്റോളും മറ്റും ഇതിനായി പ്രതി വാങ്ങിയത്. മൃതദേഹങ്ങൾ കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്ന് പ്രതിക്കും പൊള്ളലേറ്റിരുന്നു. തുടർന്നു മൃതദേഹങ്ങൾ വീടിനുള്ളിലെ ശുചിമുറിയിൽ ഉപേക്ഷിച്ചു പ്രതി ചെന്നൈയിലേക്കു രക്ഷപ്പെട്ടു. ചെന്നൈയിലെ ഹോട്ടലിൽനിന്നു പ്രതിയെ പിടികൂടുമ്പോൾ പൊള്ളലേറ്റ 31 പാടുകൾ ശരീരത്തിൽ ഉണ്ടായിരുന്നു.
അറസ്റ്റിലായശേഷവും പ്രതി പോലീസിനെ വലച്ചു. പ്രതി നിരന്തരം മൊഴി മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. പ്ലസ് ടു മാത്രം പാസായ കേഡലിനു വിദേശ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പേരിൽ പിതാവിൽനിന്ന് അവഗണന നേരിട്ടിരുന്നു. പിതാവിനോടു കടുത്ത വിരോധമായിരുന്നു. അവഗണനയിൽ പ്രതിഷേധിച്ചു രക്ഷിതാക്കളോടുള്ള വൈരാഗ്യത്തിലാണു താൻ കൊല നടത്തിയതെന്ന മൊഴിയാണ് റിമാൻഡ് റിപ്പോർട്ടിൽ ചേർത്തിരുന്നത്.