ആദ്യം നമുക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഒന്ന് നോക്കാം. LDF ന്റെ കനഗോലു എന്ന പേരിൽ അറിയപ്പെടുന്ന എംവി നികേഷ് കുമാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ്. പോസ്റ്റ് ഇങ്ങനെയാണ്.

കേരളത്തിലെ പത്രവായനക്കാർ ഞെട്ടെണ്ട. ഇലക്ഷൻ വരുമ്പോൾ ഇങ്ങനെ കുറേ ജാക്കറ്റ് പരസ്യം വരും. കാർഡ് റേറ്റ് ഇട്ട് പണം കൈമാറുകയാണ്. കേരളത്തിലെ മാധ്യമങ്ങൾക്ക് തെലുങ്കാന കോൺഗ്രസ് വക. ഒരു മാസത്തിൽ മൂന്ന് ജാക്കറ്റ് ആയി. ഇനിയും വരാനുണ്ട്. ബ്രാക്കറ്റിനുള്ളിൽ മനോരമ ജാക്കറ്റ് റേറ്റ് – 2.13 കോടി, മാതൃഭൂമി 1.5 കോടി.
ഇത്രയുമാണ് കേരളത്തിലെ മാധ്യമപ്രവർത്തകരിൽ മുൻനിരയിലുണ്ടായിരുന്ന നികേഷ് കുമാറിന്റെ പോസ്റ്റ്. അതായത് തെരഞ്ഞെടുപ്പ് പ്രമാണിച്ച് കോൺഗ്രസ് മാധ്യമങ്ങളെ വിലക്കെടുക്കുന്നു എന്നതാണ് പുള്ളി പറയാതെ പറയുന്നത്. അതാണല്ലോ പരസ്യം നൽകുന്നതിനെ പണം കൈമാറുകയാണ് എന്ന് വിശേഷിപ്പിക്കുന്നതിലൂടെ അല്ലെങ്കിൽ ആരോപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മനോരമയ്ക്ക് 2 കോടിയും മാതൃഭൂമിക്ക് ഒന്നര കോടിയും ഒക്കെയാണ് നിരക്കെന്നും പോസ്റ്റിലൂടെ ഉദ്ബോധിപ്പിക്കുന്നുമുണ്ട്.
എന്താണ് ഈ നികേഷ് പറഞ്ഞ ഈ പണം കൈമാറൽ. തെലുങ്കാന മുന്നേറുന്നു എന്ന പേരിലുള്ള തെലുങ്കാന സർക്കാരിന്റെ പരസ്യം കേരളത്തിലെ മുൻനിര പത്രങ്ങളായ മനോരമയുടേയും മാതഭൂമിയുടേയും ആദ്യ പേജായി വന്നിരിക്കുന്നു. അതിനെ പത്രമേഖലയിൽ സാങ്കേതികമായി പറയുന്ന വാക്കാണ് ജാക്കറ്റ് പരസ്യങ്ങൾ. അതിന് കേരള സർക്കാരിനോ, കേരള സിപിഎമ്മിനോ, അതിന്റെ പ്രചരണത്തിന് കുബുദ്ധിയുമായി നിറഞ്ഞ് നിൽക്കുന്ന എംവി നികേഷ് കുമാറിനോ എന്താണ് പ്രശ്നം. ഒരു പരസ്യമല്ലേ. നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടാവും അല്ലേ. എന്നാൽ പ്രശ്നമുണ്ട്.
പരസ്യത്തിൽ തെലുങ്കാന മുന്നേറുന്നു എന്ന പേരിൽ തെലുങ്കാന സർക്കാർ മുന്നോട്ട് വെക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് യുവജനങ്ങളെ ശാക്തീകരിക്കുന്നു എന്ന തലക്കെട്ടുമായി 20 ലക്ഷം പുതു തലമുറ ജോലികൾ എന്നും അതിൽ പ്രത്യേകമായി നാട്ടിൽ തന്നെ ആഗോള അവസരങ്ങൾ എന്നുമാണ് പറയുന്നത്. അത് നമ്പർ വൺ എന്ന് എല്ലായിടത്തും പരസ്യം ചെയ്യുന്ന കേരള സർക്കാരിന്റെ മുഖത്തേൽക്കുന്ന അടിയാണ്. കാരണം എത്ര നമ്പർ വൺ എന്ന് പറയുമ്പോഴും വിദ്യാഭ്യാസ രംഗത്തെ ഉന്നത നിലവാരമെന്ന് പറയുമ്പോഴും പ്രൊഫഷണൽ വിദ്യാഭ്യാസത്തിനും മികച്ച തൊഴിലവസരങ്ങൾക്കും ഇവിടുത്തെ യുവതലമുറ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമാണ് ചേക്കേറുന്നത്. അതായത് നമ്പർ വൺ എന്ന് മേനി നടിക്കുമ്പോഴും സർക്കാർ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന ഇവിടത്തെ പ്രശ്നങ്ങളിലേക്ക് കൃത്യമായാണ് രേവന്ത് റെഡ്ഡിയിലൂടെ കോൺഗ്രസ് ട്രിഗർ ചെയ്തത്.
അതിനെ എതിർക്കാനോ, വിമർശിക്കാനോ അതിൽ പറയുന്നത് ശരിയല്ല എന്ന് സ്ഥാപിക്കാനോ കഴിയാത്തവിധം നിസഹായമായതോടെയാണ് നികേഷ് അവസാനത്തെ അടവ് പുറത്തെടുത്തത്. പത്രങ്ങൾക്ക് പണം കൈമാറി കേരള സർക്കാരിനെതിരെ വാർത്തകൾ സൃഷ്ടിക്കാനുള്ള ക്വട്ടേഷനാണ് ഇത് എന്ന് ആരോപണം. ചർച്ച ആ രീതിയിലേക്ക് തിരിച്ചു വിട്ടാൽ മാധ്യമ ധാർമികത സത്യാനന്തര മാധ്യമപ്രവർത്തനം എന്നൊക്കെ അടിച്ചു വിട്ട് വിഷയം മാറ്റാമല്ലോ. എന്നാൽ ആ ശ്രമം അത്രകണ്ട് ഫലിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
ഇനിയാണ് ഏറ്റവും വലിയ അടി. ആദ്യ പരസ്യം യുവാക്കളുടെ കാര്യത്തിൽ കേരള സർക്കാരിന്റെ പരാജയമാണെങ്കിൽ അടുത്ത പരസ്യം ഇവിടുത്തെ സർക്കാർ എപ്പോഴും ഉയർത്തി പറയുന്ന സ്ത്രീപക്ഷ നിലപാടിനുമേലെ ആണ് ആഘാതമേൽപിക്കുന്നത്. വീട്ടമ്മമാർക്ക് 1000 രൂപ പ്രതിമാസം എന്ന് പ്രഖ്യാപിച്ച് ബീഹാർ മോഡലിൽ വോട്ട് പെട്ടിയിലാക്കാമെന്ന് കരുതി വലിയ പ്രചാരഘോഷങ്ങളാണ് സർക്കാർ നടത്തിയിരുന്നത്. എന്നാൽ തമിഴ്നാട്ടിൽ സ്റ്റാലിൻ 5000 രൂപ അക്കൗണ്ടിലേക്ക് ഇട്ടതോടെ ചെറിയൊരു പണിയായിരുന്നു. എങ്കിലും സഖ്യകക്ഷികളായതുകൊണ്ട് അക്കാര്യത്തിൽ പരസ്പര മത്സരമോ, പഴിചാരലോ ഇല്ലാതെ മുന്നോട്ട് പോവുകയായിരുന്ന സർക്കാരിന്റെ പിആർ പ്രവർത്തനങ്ങളെ ഒറ്റ പരസ്യം കോണ്ട് നിസാരമാക്കിയിരിക്കുകയാണ് രേവന്ത് റെഡി.
ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കി മാറ്റുന്ന വഴിത്താര എന്ന പേരിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ വിശദാംശങ്ങളാണ് തെലുങ്കാന സർക്കാരിന്റെ പരസ്യത്തിൽ വിശദീകരിക്കുന്നത്. പ്രതിമാസം 1000 രൂപ നൽകുന്നതിന് പകരം വനിതകളെ സംരംഭകരാക്കി അവർക്ക് സ്ഥിരവരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന പദ്ധതിയാണ് രേവന്ത് റെഡ്ഡി നടപ്പാക്കുന്നത്. ഇതോടെ പിണറായിയുടെ പദ്ധതികൾ ആണ് കരുതലും കൈതാങ്ങും എന്നൊക്കെ പറഞ്ഞിരുന്ന സഖാക്കൾക്കു മുന്നിൽ നിങ്ങളുടെ കൈതാങ്ങല്ല അതിനേക്കാൾ മികച്ച രീതിയിൽ വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ കഴിയുന്ന സർക്കാരുകൾ ഇവിടെയുണ്ട് എന്ന് വിളിച്ച് പറയുകയാണ് ഈ പരസ്യങ്ങൾ. കേരളം ഇപ്പോൾ മാവേലി നാടാണെന്നും അതിന്റെ കാരണഭൂതൻ പിണറായി ആണെന്നും പിണറായി ഇല്ലായിരുന്നെങ്കിൽ കേരളം പാതാളമായേനെ എന്നും പാടി നടക്കുന്ന സഖാക്കളുടെ അണ്ണാക്കിലേക്കാണ് ഈ പദ്ധതികളുടെ പരസ്യങ്ങൾ ചെന്ന് വീണിരിക്കുന്നത്.
സിപിഎമ്മിന്റെ കനഗോലു കരുതിയിരുന്നത് തങ്ങളുടെ ഏത് പ്രോപ്പഗാൻഡയും ജനങ്ങളെ വിശ്വസിപ്പാക്കാനാവുമെന്നും അതിനായി PRD വകുപ്പിന്റെ ചെലവിൽ പ്രചരണം നടത്താമെന്നും ഒക്കെ ആയിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സർക്കാരുകൾക്കും PRD വകുപ്പുകൾ ഉണ്ടെന്ന കാര്യം നികേഷ് മറന്നു. അതോടെ തെലുങ്കാനയുടെ പരസ്യം തങ്ങളുടെ കുതന്ത്രം മുഴുവൻ പൊളിച്ചടുക്കുന്നത് കണ്ട് ഭ്രാന്തു പിടിച്ച് നാട്ടുകാരേ ദേ തെലുങ്കൻമാർ നമ്മുടെ മനോരമയേയും മാതൃഭൂമിയേയും കോടികൾ കൊടുത്ത് വിലയ്ക്കു വാങ്ങിയേ ഇനി അവർ പറയുന്നതൊന്നും വിശ്വസിക്കല്ലേ എന്ന് നിലവിളിച്ച് പോസ്റ്റിടുകയായിരുന്നു. എന്നാൽ ആ പോസ്റ്റും ഇപ്പോൾ സെൽഫ് ഗോൾ ആവുകയാണ്.
തെലുങ്കാന സർക്കാർ അവരുടെ പദ്ധതികളുടെ പരസ്യം ചെയ്തതിനെ വിമർശിക്കുമ്പോൾ സിപിഎം നേതൃത്വം നൽകുന്ന പിണറായി വിജയൻ സർക്കാർ ഇക്കാര്യത്തിൽ എവിടെ നിൽക്കുന്നു എന്നതും കൂടി ഒന്ന് നോക്കണമല്ലോ. കേരളത്തിനു പുറത്ത് നിരവധി തവണ കേരളം നമ്പർ വൺ എന്ന പരസ്യം ഇംഗ്ലീഷ് പത്രങ്ങളിലും മറ്റും കേരള സർക്കാർ പരസ്യം ചെയ്തിട്ടുള്ളതാണ്. (ഫോട്ടോ). പല ഉദാഹരണങ്ങളും നമ്മുടെ ഓർമയിലുണ്ടാവും. അതിനെ ഒരു തെറ്റായൊന്നും കാണേണ്ടതില്ല. കാരണം കേരള സർക്കാരിന്റെ നേട്ടങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ കൂടിയാണ്. അതിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതുമാണ്. പക്ഷേ നമ്മൾ ചെയ്യുന്നത് മാത്രം ശരി, അതേ കാര്യം മറ്റുള്ളവർ ചെയ്താൽ തെറ്റാവുന്നിടത്താണ് വിമർശനം ഉയരുന്നത്. എന്തായാലും തെലുങ്കാന സർക്കാരിന്റേ പരസ്യവും കേരളം ഇതര സംസ്ഥാനങ്ങളിലെ പത്രങ്ങളിൽ ചെയ്യുന്ന പരസ്യങ്ങളും തെറ്റാണെന്ന അഭിപ്രായം ഞങ്ങൾക്കില്ലാത്തതുകൊണ്ട് ആ വിഷയത്തിൽ അധികം പറയുന്നില്ല. എന്നാലും ഇത്രയും ആയ നിലക്ക്, അതായത് തെലുങ്കാന സർക്കാർ 2 കോടി മനോരമയ്ക്കും ഒന്നര കോടി മാതൃഭൂമിക്കും നൽകിയത് ചില പ്രത്യേക ലക്ഷ്യങ്ങൾ വച്ചുള്ള പണം കൈമാറലാണെങ്കിൽ കേരള സർക്കാർ PRD മുഖേന കേരളത്തിലെ മാധ്യമങ്ങൾക്ക് നൽകുന്ന പണം കൈമാറലിന് എന്ത് പേര് പറയും.
വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്കു മുമ്പായി കേരളത്തിലെ ഹൈവേകളിൽ അങ്ങോളമിങ്ങോളം പിണറായി വിജയന്റെ ചിത്രം വച്ച് PRD ചെലവിൽ ഹോർഡിംഗുകൾ വച്ചതിനെ എന്ത് പേര് പറയും. സർക്കാർ പദ്ധതികൾക്കായി നൽകിയ ഫോൺ നമ്പറും വിവരങ്ങളും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സർക്കാരിന്റെ പ്രചരണത്തിനായി ഉപയോഗിച്ചതിനെ എന്തു പറയും. തങ്ങളുടെ പ്ലാനുകൾ അടപടലം പാളിയതോർത്ത് വിലപിക്കുന്ന നികേഷിനോടു സഹതാപം മാത്രമേ ഉള്ളൂ. എല്ലാ ബുദ്ധിയും തങ്ങൾക്കു മാത്രമാണെന്നും മറ്റുള്ളവരെല്ലാം മണ്ടൻമാരാണെന്നും സഖാക്കളെ വിശ്വസിപ്പിച്ച ശേഷം ഇത്തരം തിരിച്ചടികൾ ഉണ്ടാവുമ്പോൾ കൂടുതൽ കുപ്രചരണത്തിലേക്ക് പോവുക എന്നതല്ലാതെ മറ്റൊരു മാർഗമില്ലല്ലോ.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ തരംതാണ കളികൾ സഖാക്കളുടെ ഭാഗത്തു നിന്നും ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വരാനിക്കുന്നതേ ഉള്ളൂ. കാഫിൽ സ്ക്രീൻ ഷോട്ടിനെ എല്ലാം വെല്ലുന്ന കളികളായിരിക്കും ഇത്തവണ ഉണ്ടാവുക എന്നതിന്റെ ചെറിയൊരു ട്രെയിലറുകളാണ് ഇതിവരെ കണ്ടത്. അവസാനമായി കേരള സർക്കാർ കഴിഞ്ഞ ഒരു വർഷം മാത്രം പ്രിന്റ് മീഡിയക്ക് നൽകിയ തുകകളുടെ ചില ഉത്തരവുകൾ മാത്രം കാണിക്കാം. അതിലെ ഏറ്റവും വലിയ തമാശ സർക്കാർ ജീവനക്കാർക്കായി നിർബന്ധമായി നടപ്പാക്കിയ മെഡിസെപിന്റെ പരസ്യത്തിനു പോലും സർക്കാർ ഖജനാവിൽ നിന്നും പണം നൽകി എന്നതാണ്. പൊതു പരസ്യം നൽകി ആ പദ്ധതിയിലേക്ക് ആരെയും ചേർക്കാനോ ഉള്ളവർക്ക് ഒഴിഞ്ഞു പോകാനോ പറ്റാത്ത ആ പദ്ധതിക്ക് എന്ത് ആവശ്യത്തിനാണ് പരസ്യം നൽകിയത് എന്ന ചോദിച്ചാൽ ആ പരസ്യത്തിന്റെ ഉപഭോക്താവ് പൊതു ജനങ്ങളോ ഇൻഷൂറൻ കമ്പനിയോ അല്ല മറിച്ച് പിണറായി വിജയൻ എന്ന ഒരാളുടെ കൃത്രിമ ഇമേജ് മാത്രമാണ് എന്നതാണ് ഉത്തരം. അങ്ങനെ പിണറായിയുടെ ഇല്ലാത്ത ഇമേജ് കെട്ടിപ്പൊക്കാനായി നമ്മുടെ നികുതി പണത്തിൽ നിന്നും പ്രിന്റ് മീഡിയയ്ക്ക് മാത്രം കഴിഞ്ഞ വർഷം നൽകിയ തുകകൾ കണ്ടോളൂ. വിഷ്വൽ മീഡിയയുടെ ഇതിനേക്കാൾ കൂടുതൽ വരുന്നതാണ്. അത് ഇതിൽ ഉൾപെട്ടിട്ടില്ല എന്നു കൂടി ഓർക്കുക.

















































