തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു രാവിലെ പത്തുമണിക്ക് ഉയർത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. ആദ്യഘട്ടത്തിൽ പരമാവധി ആയിരം ഘനയടി വെള്ളം തുറന്നുവിടുമെന്നാണ് അറിയുന്നത്. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി നിൽക്കുകയാണ്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. നിലവിൽ പെരിയാറിൽ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതിനാൽതന്നെ അണക്കെട്ടിൽനിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാർ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കിൽ സമീപവാസികൾക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.