ന്യൂഡൽഹി: കാലവർഷം ഇത്തവണ പതിവിലും നേരത്തെ ഇന്ത്യയിലാകെ വ്യാപിച്ചു. സാധാരണയായി ജൂലൈ എട്ടോടെയാണ് രാജ്യത്ത് എല്ലായിടത്തും കാലവർഷം എത്താറുള്ളത്. ഈ വർഷം മൺസൂൺ, ഒൻപത് ദിവസം മുൻപേ രാജ്യത്ത് എല്ലായിടത്തും എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മൺസൂൺ ഡൽഹിയിൽ ജൂൺ 30ന് എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ ഒരു ദിവസം മുൻപേ എത്തി. കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരം, 2020 ജൂൺ 26ന് ശേഷം രാജ്യം മുഴുവൻ മൺസൂൺ ഇത്രയും നേരത്തെ വ്യാപിക്കുന്നത് ഇതാദ്യമായാണ്.
സാധാരണയായി, ജൂൺ 1-ഓടെ കേരളത്തിൽ ആരംഭിക്കുന്ന കാലവർഷം ജൂലൈ എട്ടോടെ രാജ്യം മുഴുവൻ വ്യാപിക്കാറുണ്ട്. സെപ്റ്റംബർ 17-ഓടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങുകയും ഒക്ടോബർ 15-ഓടെ പൂർണമായും പിൻവാങ്ങുകയും ചെയ്യും. ഈ വർഷം മൺസൂൺ മെയ് 24-ന് കേരളത്തിൽ എത്തി. 2009-ൽ മെയ് 23-ന് എത്തിയതിന് ശേഷം മൺസൂൺ ഇത്രയും നേരത്തെ എത്തുന്നത് ഇതാദ്യമാണ്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുണ്ടായ ശക്തമായ ന്യൂനമർദം കാരണമാണ് മൺസൂൺ അടുത്ത ദിവസങ്ങളിൽ അതിവേഗം മറ്റു പ്രദേശങ്ങളിലേക്കും എത്തിയത്. മുംബൈ ഉൾപ്പെടെയുള്ള മധ്യ മഹാരാഷ്ട്രയുടെ ഭാഗങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും മെയ് 29-ഓടെ കാലവർഷം എത്തി. എന്നാൽ മെയ് 29 മുതൽ ജൂൺ 16 വരെ ഏകദേശം 18 ദിവസത്തോളം നിശ്ചലാവസ്ഥയുണ്ടായി. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മഴ ക്രമേണ വ്യാപിച്ചു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴയെത്തി.