അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം (Air India Flight)തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്ത് വിമാനം ടേക് ഓഫ് ചെയ്യുന്നതിന്റേയും നിമിഷങ്ങൾക്കകം തീ ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണത്. എയർ ഇന്ത്യ 171 എന്ന പേരിൽ പ്രവർത്തിക്കുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.
സംഭവത്തെത്തുടർന്ന്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം (എസ്‌വിപിഐഎ) അടച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി വിമാനത്താവള വക്താവ് അറിയിച്ചു.
വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തിനടുത്താണ് സംഭവം. പുറത്തുവന്ന ദൃശ്യങ്ങളിൽ ആകാശത്തേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. തീ നിയന്ത്രിക്കാൻ കുറഞ്ഞത് ഏഴ് ഫയർ എഞ്ചിനുകളെ വിന്യസിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
8,200 മണിക്കൂർ പറക്കൽ പരിചയമുള്ള ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ (എൽടിസി) ക്യാപ്റ്റൻ സുമീത് സബർവാളും 1,100 മണിക്കൂർ പറക്കൽ പരിചയമുള്ള ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു വിമാനം നിയന്ത്രിച്ചുകൊണ്ടിരുന്നത്. എടിസിയുടെ കണക്കനുസരിച്ച്, വിമാനം റൺവേ 23 ൽ നിന്ന് 13:39 IST (08:09 UTC) ന് പറന്നുയർന്നു. പറന്നുയർന്ന് അൽപ്പസമയത്തിനുശേഷം വിമാനം വിമാനത്താവള പരിധിക്ക് പുറത്ത് തകർന്നുവീണു.
അപകടത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു ദുഃഖം പ്രകടിപ്പിച്ചു. “അഹമ്മദാബാദിലെ വിമാനാപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞങ്ങൾ അതീവ ജാഗ്രതയിലാണ്” എന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ താൻ വ്യക്തിപരമായി നിരീക്ഷിച്ചുവരികയാണെന്നും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികൾക്കും വേഗത്തിലും ഏകോപിതവുമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. “രക്ഷാ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്, വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
അതേസമയം വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. ഇതേതുടർന്ന് പ്രദേശത്തെ റോഡുകൾ അടച്ചു.
അപകടത്തെ തുടർന്ന് യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ പ്രധാനമന്ത്രിയുടെ ഓഫീസ് തേടി. വ്യോമയാന മന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോട് ഫോണിൽ വിവരങ്ങൾ വിലയിരുത്തി. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായി അമിത് ഷാ ആശയവിനിമയം നടത്തി.
Here is the video of #Ahmedabad plane crash pic.twitter.com/PzfatXexwj
— किरण कारंजेकर (@KSKvoice) June 12, 2025