വാഷിങ്ടൻ: നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ല. ഇതു ലോകമാകെ ബാധകമാണ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും മോദി പറഞ്ഞു.
അതേസമയം 104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലേക്കു യുഎസ് നാടുകടത്തിയതു വിവാദമായി ഒരാഴ്ച കഴിഞ്ഞാണു മോദിയുടെ പുതിയ പ്രസ്താവന. ‘‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും കണ്ടുംകേട്ടും ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണിവർ. എന്തിനാണ് കൊണ്ടുവരുന്നതെന്ന് അറിയാതെയാണു പലരും എത്തുന്നത്.
പോയ കാര്യം നടന്നില്ല…!! തീരുവയിൽ ഇന്ത്യയ്ക്ക് തിരിച്ചടി…!!! ഇളവ് നൽകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ട്രംപ്… ഇന്ത്യയുമായി ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കും.., റാണയെ കൈമാറും… മോദി-ട്രംപ് കൂടിക്കാഴ്ചയിൽ നടന്നത്…
പലരും വിദേശത്തെത്തുന്നത് മനുഷ്യക്കടത്തിലൂടെയാണ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്തമായി ശ്രമിക്കണം. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ആ മുഴുവൻ വ്യവസ്ഥയ്‌ക്കെതിരെയാണ്. ഇതിനു ട്രംപ് പൂർണമായും സഹകരിക്കുമെന്ന് ഉറപ്പുണ്ട്.’’– മോദി പറഞ്ഞു.
2008ലെ മുംബൈ ഭീകാരാക്രമണക്കേസിലെ കുറ്റവാളി തഹാവൂർ റാണയെ കൈമാറുമെന്നു ട്രംപ് പറഞ്ഞതിനോടുള്ള മോദിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു…‘‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചാണ്. 2008ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ കുറ്റവാളിയെ ഇന്ത്യയ്ക്കു കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു. ഇന്ത്യയിലെ കോടതികൾ ഉചിത നടപടി സ്വീകരിക്കും’’. എന്നാൽ 104 ഇന്ത്യക്കാരെ കൈകാലുകൾ ബന്ധിച്ച നിലയിൽ അമേരിക്ക തിരിച്ചയച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായി വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ ട്രംപിനോടുള്ള ഈ സംഭവത്തെ കുറിച്ചുള്ള പ്രതികരണം എന്താണെന്നറിയാൻ കാത്തിരിക്കുകയാണെന്നായിരുന്നു കോൺഗ്രസിന്റെ കമെന്റ്.