കട്ടപ്പന (ഇടുക്കി): ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയേക്കില്ലെന്ന വാർത്തകളോട് പ്രതികരിച്ച് സിറ്റിങ് എംഎൽഎയും വൈദ്യുതവകുപ്പ് മുൻമന്ത്രിയുമായ എം.എം. മണി. തന്റെ സ്ഥാനാർഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.എം. മണിക്ക് പകരം മണ്ഡലം മുൻ എംഎൽഎ കെ.കെ. ജയചന്ദ്രനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടിയാണ് തീരുമാനിക്കുക. എന്തായാലും ആരോഗ്യപ്രശ്‌നം ഉണ്ടെന്നൊന്നും നേതൃത്വത്തെ അറിയിച്ചിട്ടില്ല. ഇടുക്കി ജില്ലയിൽ സി.പി.എമ്മിൽനിന്നും മന്ത്രിയായ ഏക ആൾ താനാണ്. പാർട്ടിയിലെ മറ്റു നേതാക്കൾക്കും ആരോഗ്യപ്രശ്‌നമുണ്ടല്ലോ?സ്ഥാനാർഥിയാക്കിയില്ലെങ്കിലും വിഷമമില്ല. മണ്ഡലത്തിൽ മത്സരം കടുപ്പമാകുമോയെന്ന് കെ.കെ. ജയചന്ദ്രനോട് ചോദിക്കണം. മണി വണ്ടൻമേട്ടിൽ മാധ്യമങ്ങളോടു പറഞ്ഞു.














































