തിരുവനന്തപുരം: ജനപ്രതിനിധികൾക്കും പൊലീസിനും മറ്റ് സേനാംഗങ്ങൾക്കും നൽകുന്ന സല്യൂട്ട് നിർത്തണമെന്നാവശ്യപ്പെട്ടുള്ള വിൻസന്‍റ് എം എൽ എയുടെ സബ്മിഷന് അനുമതി നിഷേധിച്ചു. സല്യൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു സബ്മിഷൻ നൽകിയത്.
സല്യൂട്ട് കിട്ടിയില്ലെങ്കിൽ ജനപ്രതിനിധികൾ കലഹിക്കുന്ന സംഭവം ഉണ്ടാകുന്നുവെന്നും സല്യൂട്ട് ഒഴിവാക്കി കേരളം മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്യുന്നത് അപരിഷ്കൃതമായ നടപടിയാണ്. പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല ഇത്.
സല്യൂട്ടിനു പകരം പരസ്പരം നമസ്കാരം പറയുകയോ കൈയുയർത്തി പരസ്പരം അഭിവാദ്യം ചെയ്യുകയോ ചെയ്യാമെന്നും ആയിരുന്നു സഭയിൽ അദ്ദേഹത്തിന്റെ നിർദേശം.