പെൻസിൽവാനിയ: അമേരിക്കയിൽ കാണാതായ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി കാണാതായ ഇന്ത്യൻ വംശജരായ നാല് മുതിർന്ന പൗരന്മാരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ചയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർഷൽ കൗണ്ടി ഷെരീഫാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ജൂലെ 29ന് പെനിസിൽവാനിയയിലെ പീച്ച് സ്ട്രീറ്റിലെ ബർഗർ കിംഗ് ഔട്ട് ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടത്. എൺപത് വയസിലേറെ പ്രായമുള്ളവരാണ് മരിച്ച നാലുപേരും.
ആശാ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീതാ ദിവാൻ (84) എന്നിവരാണ് മരിച്ചത്. ഇവർക്കായി നടത്തിയ തെരച്ചിലിൽ ബർഗർ കടയിലെ നിരീക്ഷണ ക്യാമറകളിൽ, നാലംഗ സംഘത്തിലെ രണ്ടു പേർ റെസ്റ്റോറന്റിലേക്ക് കയറുന്നതിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാർഡ് ഇടപാടും ഇതേ സ്ഥലത്താണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. മാർഷൽ കൗണ്ടി ഷെരീഫ് നൽകുന്ന പ്രസ്താവന അനുസരിച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇളം പച്ച നിറമുള്ള ടൊയോറ്റ ക്യാംറി ബിഗാ വീലിംഗ് ക്രീക്ക് റോഡിലാണ് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. അപകടം നടന്നത് ഏറെ ഉൾമേഖലയിൽ ആയതിനാൽ രക്ഷാ സേനയ്ക്ക് മേഖലയിലേക്ക് എത്താൻ അഞ്ച് മണിക്കൂറിലേറെ വേണ്ടി വന്നുവെന്നാണ് മാർഷൽ കൗണ്ടി ഷെരീഫ് പ്രസ്താവനയിൽ വിശദമാക്കിയത്.
കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കിയ മാർഷൽ കൗണ്ടി ഷെരീഫ് സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും വിശദമാക്കി. മാർഷൽ കൗണ്ടിയിലെ പാലസ് ഓഫ് ഗോൾഡ് എന്ന ആരാധന സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു ഇവരെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്കോൺ സ്ഥാപകനായ സ്വാമി പ്രഭുപാദ സ്ഥാപിച്ച ആരാധനാ കേന്ദ്രമാണ് പാലസ് ഓഫ് ഗോൾഡ്. ന്യൂയോർക്ക് രജിസ്ട്രേഷനിലുള്ളതാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം. ജൂലൈ 29ന് പാലസ് ഓഫ് ഗോൾഡിൽ എത്തേണ്ടിയിരുന്ന മുതിർന്ന പൗരന്മാർ ഇവിടെ എത്തിയിരുന്നില്ല. കഴിഞ്ഞ നാല് ദിവസമായി ഇവർക്കായി ഹെലികോപ്ടറുകൾ അടക്കമുള്ളവ ഉപയോഗിച്ചാണ് തെരച്ചിലുകൾ നടന്നത്. മറ്റൊരു സംഭവത്തിൽ ജൂൺ മാസത്തിൽ 24കാരിയും ഇന്ത്യക്കാരിയുമായ വനിത ന്യൂ ജേഴ്സിയിൽ എത്തിയതിന് പിന്നാലെ കാണാതായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ സിമ്രൻ എന്ന യുവതിയേയാണ് കാണാതായത്.