കോഴിക്കോട്: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല, താൻ പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ലാൻഡ് റവന്യൂ കമ്മീഷണർ നൽകിയ റിപ്പോർട്ടാണ് സത്യം. നവീൻ ബാബുവിന് എതിരെ ഒരു പരാതിയും ഇല്ലെന്നും കളക്ടർ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമാണ്. രേഖകളിൽ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാൻ ഒപ്പിട്ടതാണ്. നവീൻ ബാബുവിന്റെ മരണത്തിൽ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ രാജൻ പറഞ്ഞു.
അതേസമയം തെറ്റ് പറ്റിയതായി നവീൻ ബാബു പറഞ്ഞതായുള്ള കളക്ടർ അരുൺ കെ വിജയന്റെ മൊഴി പുറത്ത് വന്നിരുന്നു. നവീൻ ബാബു പറഞ്ഞ കാര്യങ്ങൾ മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടറുടെ മൊഴിയുണ്ടായിരുന്നു. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടർ പുതിയ മൊഴിയിൽ പറയുന്നത്. പരാതി കിട്ടിയാൽ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടർ നൽകിയ മൊഴിയിലുണ്ട്.
ഇതിനിടെ മൊഴിയിൽ കെ രാജനെ പ്രതിരോധത്തിലാക്കി കണ്ണൂർ ജില്ലയിലെ സിപിഐ നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. കളക്ടറുടെ മൊഴിയെക്കുറിച്ച് പ്രതികരിക്കേണ്ടത് മന്ത്രിയാണെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പ്രതികരിച്ചിരുന്നു. മന്ത്രിയും ഉത്തരവാദിത്വപ്പെട്ടവരും മറുപടി പറയുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ മൊഴി അന്വേഷണ സംഘം എടുത്തില്ലല്ലോ ആ മൊഴിയും രേഖപ്പെടുത്തേണ്ടതല്ലേയെന്നായിരുന്നു സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം അഡ്വ. അജയകുമാർ പ്രതികരിച്ചിരുന്നു.