പാലക്കാട്: ജനിച്ച നാൾ മുതൽ വലതു പാങ്ങായി കൊണ്ടുനടന്നിരുന്ന കൈ ഒരു സുപ്രഭാതത്തിൽ നഷ്ടമായി… ഇപ്പോൾ അവൾ പരിശീലിക്കുകയാണ് ഒന്നേന്ന്… ഇനി ഇടതു കൈ വഴങ്ങി വരണം… പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവിൽ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് ഇതുവരെ കൃത്രിമകൈ ലഭിച്ചില്ല. ഇതോടെ പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിൽ കഴിയുകയാണ് വിനോദിനി.
എന്നാൽ കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലാണ് കുട്ടിയുടെ വിട്ടുകാർ. കുടുംബത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമാണ്. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം സെപ്റ്റംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. അന്ന് തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം. കൈയ്ക്ക് മുറിവുമുണ്ടായിരുന്നു. എങ്കിലും ജില്ലാ ആശുപത്രിയിൽ നിന്നും കൈയ്ക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളിൽ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നൽകിയത്.


















































