തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച പ്രസവശസ്ത്രക്രിയക്കിടയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഡോക്ടർ നിർബന്ധത അവധിയിൽ പ്രവേശിച്ചു. സംഭവം മറച്ചുെവച്ച് ആശുപത്രിയിൽനിന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടിൽ രാമകൃഷ്ണൻകാണി-നിർമല ദമ്പതിമാരുടെ മകൾ രഞ്ജനാകൃഷ്ണ(36)യുടെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥയിൽ മരിച്ചത്.
കഴിഞ്ഞ അഞ്ചുമാസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ ചികിത്സയിലായിരുന്നു രഞ്ജന. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്ക് പ്രസവത്തിനായി പ്രവേശിപ്പിച്ച രഞ്ജനയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോൾ സിസേറിയൻ വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഉടൻതന്നെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി. അരമണിക്കൂറിനുള്ളിൽ സിസേറിയൻ നടന്നുവെന്നും കുഞ്ഞ് മരിച്ചുപോയെന്നും ഡോക്ടർ അറിയിച്ചു.
പിന്നീടി നവജാതശിശുവിന്റെ തലയ്ക്ക് വലുപ്പം കൂടുതലുള്ളതുകൊണ്ടാണ് മരിച്ചുപോയതെന്നാണ് രഞ്ജനയുടെ രക്ഷിതാക്കളോട് ഡോക്ടർ പറഞ്ഞത്. എന്നാൽ, അഞ്ചുമാസമായി സ്‌കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിട്ടും ഈ വിവരം ഡോക്ടർക്കു മനസിലായില്ലേയെന്ന് കുട്ടിയുടെ വിനിൽ മനോഹർ ചോദിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കാനിങ് റിപ്പോർട്ടുകൾ കാണിക്കുന്നതിനായാണ് രഞ്ജനയും ബന്ധുക്കളും ആശുപത്രിയിലെത്തിയത്. എന്നാൽ, ഡോക്ടർ ഉടൻതന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഒരുമാസം മുൻപ് ഇതേ ഡോക്ടർ പ്രസവശസ്ത്രക്രിയ നടത്തിയ വിതുര പട്ടൻകുളിച്ചപാറ സ്വദേശിനി ഹസ്നാ ഫാത്തിമയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സംഭവിച്ചത്.
പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ എപിസിറ്റോമി ഇടുന്നതിനിടെ മലദ്വാരത്തിൽ രണ്ടിഞ്ച് മുറിവുവന്നതിനാൽ മാസങ്ങളായി ഹസ്നാ ഫാത്തിമ മലമൂത്രവിസർജനത്തിന് പ്ലാസ്റ്റിക് ബാഗുമായി ജീവിക്കേണ്ട അവസ്ഥയിലാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതിയിൽ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് ആദിവാസി യുവതിയായ രഞ്ജനയുടെ കുഞ്ഞും മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. എസ്എടി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷമേ കാരണങ്ങൾ കണ്ടെത്താനാവൂ.
അതേസമയം ബിരുദപഠനം കഴിഞ്ഞ് പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു രഞ്ജന. സംഭവത്തെത്തുടർന്ന് രാത്രി വൈകിയും ആശുപത്രിയിലും പരിസരത്തും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം നടന്നു. പ്രതിഷേധം കനത്തതോടെ പോലീസ് ലാത്തിച്ചാർജും നടത്തി.
ബുധനാഴ്ച പുലർച്ചെയോടെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതായും ആരോഗ്യവകുപ്പ് ഡയറക്ടർ മാധ്യമങ്ങളെ അറിയിച്ചു.

















































