വാഷിങ്ടൻ: ഒരു ദിവസം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് തയ്യാറാണ്. ഈ കാര്യത്തിൽ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാർ ഒപ്പിട്ടതായും ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ കരാർ പ്രകാരം ഏത് കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയിൽ നിന്ന് വില കുറഞ്ഞ എണ്ണ വാങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനുമായി കരാർ ഒപ്പിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്. ‘‘പാക്കിസ്ഥാനുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു. അതിലൂടെ പാക്കിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ആർക്കറിയാം, ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കും.’’ – ട്രംപ് കുറിച്ചു.
അതേസമയം ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് സൂചന. യുഎസിനെ അങ്ങേയറ്റം സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളിലെ നേതാക്കളുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും ഇതേ പോസ്റ്റിൽ ട്രംപ് പറയുന്നു. താരിഫ് കുറയ്ക്കുന്നതിനായി നിരവധി രാജ്യങ്ങൾ യുഎസിന് വാഗ്ദാനങ്ങൾ നൽകുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വൻതോതിൽ കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.