കൊച്ചി ∙ നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അനുഭവിക്കേണ്ടത് വിചാരണത്തടവിൽ ജയിലിൽ കിടന്ന കാലയളവ് കുറച്ചുള്ള ശിക്ഷ. പ്രതികളുടെ റിമാൻഡ് തടവു കാലം ശിക്ഷയിൽനിന്ന് ഇളവു ചെയ്യാമെന്ന് കോടതി വിധിയിൽ പറയുന്നുണ്ട്. പ്രതികളുടെ അഭിഭാഷകർ കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടതോടെയാണ് വിചാരണത്തടവിലെ കാലയളവ് കുറച്ചത്. ഒന്നാം പ്രതി പൾസർ സുനി 7 വർഷം 6 മാസവും രണ്ടാം പ്രതി മാർട്ടിൻ 5 വർഷം 2 മാസവും മണികണ്ഠൻ 4 വർഷം 8 മാസവും വിജേഷ് 1 വർഷം 5 മാസവും സലിം 1 വർഷം 11 മാസവും പ്രദീപ് 3 വർഷം 3 മാസവും ഇതുവരെ വിചാരണക്കാലയളവിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ഇനി പന്ത്രണ്ടര വര്‍ഷം കൂടി പൾസർ സുനി ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. രണ്ടാം പ്രതി മാര്‍ട്ടില്‍ ഇനി 13 വര്‍ഷം തടവില്‍ കഴിയണം. ന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും 16 കൊല്ലവും ആറു മാസവും തടവുശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി സലിമും ആറാം പ്രതി പ്രദീപും 18 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. ഇതോടെ കേസില്‍ ശിക്ഷ കഴിഞ്ഞ് ആദ്യം പുറത്തിറങ്ങുക പൾസർ സുനിയായിരിക്കും. പരോളും അവധി ദിവസങ്ങളും കുറയ്ക്കുമ്പോള്‍ പ്രതികളുടെ ശിക്ഷ കാലയളവില്‍ ഇനിയും കുറവ് വരാനും സാധ്യതയുണ്ട്.
















































