തിരുവനന്തപുരം: ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം അതിതീവ്രമായതോടെ കേരളത്തിൽ ഉടനീളം കനത്ത മഴയും നാശനഷ്ടങ്ങളും. കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. മഞ്ചേശ്വരം, കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, ബന്ദിയൂർ, മറ്റമ്പാടി, പാവൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വിവിധ പ്രദേശങ്ങളിലായി മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി ഒരു മണി മുതലാണ് മഴ കനത്തത്. കേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി, വന്ദേഭാരത് വൈകിയോടുന്നു. പലയിടത്തും ട്രാക്കിൽ വെളളം കയറി, ട്രാക്കിനു മുകളിലേക്ക് മരങ്ങൾ കടപുഴകിവീണു.
വിവിധ സ്ഥലങ്ങളിലെ ദുരന്തങ്ങൾ ഒറ്റനോട്ടത്തിൽ
മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം മരം വീണതോടെ കേരളത്തിലെ ട്രെയിൻ ഗതാഗതം താറുമാറായി. ഇതുവഴിയുള്ള ട്രെയിനുകൾ മൂന്നുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാവിലെ 5.45ന് എത്തേണ്ട മംഗളൂരു- തിരുവനന്തപുരം പരശുറാം 8.25നാണ് കാസർകോടുനിന്നു പുറപ്പെട്ടത്. 7.30ന് കാസർകോട്‌നിന്നു പോകേണ്ട വന്ദേഭാരത് ഇതുവരെ മംഗളൂരുവിൽനിന്ന് എത്തിയില്ല. ചെറുവത്തൂർ – മംഗളൂരു പാസഞ്ചർ ട്രെയിൻ ഉള്ളാൾ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. രാവിലെ 7നു കാസർകോട് എത്തിയ ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിൻ ഇതുവരെ യാത്ര പുനരാരംഭിച്ചിട്ടില്ല. ട്രെയിൻ കാസർകോട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.
അതുപോലെ തെക്കുനിന്നുള്ള ട്രെയിൻ സർവീസുകളും മണിക്കൂറുകളോളം വൈകുന്നുണ്ട്. രാവിലെ 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 2.45 മണിക്കൂർ വൈകി രാവിലെ 8.45നാണ് പുറപ്പെട്ടത്.
കൂടാതെ നന്ദാരപ്പദവ്- ചേവാർ മലയോര ഹൈവേയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. പുതുതായി തുറന്ന ഹൈവേയിലാണ് മണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങൾ മിയാപദവ് –പൈവളികെ –ഉപ്പള റൂട്ടിൽ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി മേൽപ്പാലം ഉൾപ്പെടെ മുങ്ങി. മടിക്കൈ മണക്കടവ് പാലം മുങ്ങി. മഞ്ചേശ്വരം താലൂക്കിലെ ഗേരുകെട്ട റേഷൻ കടയിൽ വെള്ളം കയറി 50 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയവ നശിച്ചു. ഉപ്പളയിൽ കാർ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ മണിക്കൂറുകളിൽ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. ഉൾപ്രദേശങ്ങളിൽ വെള്ളം കയറിയും മരം വീണും ഗതാഗതം താറുമാറായി. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു ബോട്ട് തിരയിൽപ്പെട്ടു മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. 5 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. രക്ഷാദൗത്യത്തിന് പോയ ഫിഷറീസ് വകുപ്പ് മറൈൻ ആംബുലൻസ് സാങ്കേതിക തകരാറിനാൽ ഉൾക്കടലിൽ അകപ്പെട്ട നിലയിലാണ്. ഇതു കെട്ടിവലിച്ച് എത്തിക്കാൻ ശ്രമം തുടരുന്നു.
കോട്ടയത്ത് പലയിടത്തും ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. 10 ദുരിതാശ്വാസക്യാമ്പുകളാണ് ഇടുക്കിയിൽ പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂരിൽ ഇടവിട്ട് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊച്ചി നഗരത്തിലും ആലുവ അടക്കമുള്ള പ്രദേശങ്ങളിലും മഴ തുടരുകയാണ്.
കുമ്പളം കായലിൽ നോർത്ത് ഓളി ഊന്നിപ്പാടിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെയാണ്(62) കാണാതായത്. കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷ് (58) രക്ഷപ്പെട്ടു. മീൻ പിടിക്കാൻ കുമ്പളം കായലിൽ എത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ പെട്ടെന്നുണ്ടായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.
കുമളിയിൽ തമിഴ്നാട് ചെക്പോസ്റ്റിനു സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് ബോവിക്കാനത്ത് തുണിയലക്കാൻ പോയ വീട്ടമ്മ വീടിനു മുന്നിലെ തോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചു. ആലപ്പുഴയിൽ കാൽ വഴുതി കനാലിൽ വീണ ഹൗസ് ബോട്ട് ജീവനക്കാരൻ മരിച്ചു. പുന്നപ്രയിൽ മീൻ പിടിക്കാൻ പോയ അറുപത്തഞ്ചുകാരനെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിഴിഞ്ഞത്തു തെങ്ങു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കണ്ണൂർ പാട്യം മുതിയങ്ങയിൽ തോട്ടിൽ വീണ് വീട്ടമ്മയെ കാണാതായി. കൊച്ചിയിൽ കുമ്പളം കായലിൽ വള്ളം മറിഞ്ഞ് കെടാമംഗലം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായി. വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് കൊച്ചിയിൽ ചെറായി സ്വദേശിയെ കാണാതായി.
നിനക്കുതന്ന വാക്ക് പാലിക്കാൻ ഇനി ഒരു മത്സര ദൂരം മാത്രം, വൈറലായി അനുഷ്കാ ശർമ, കോലി സംഭാഷണം-വീഡിയോ