കൊൽക്കത്ത: തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്തുള്ള വിവാദങ്ങൾക്ക് പിന്നാലെ ബംഗാളിലെ സർക്കാർ തൊഴിൽപദ്ധതിക്ക് ഗാന്ധിജിയുടെ പേര് നൽകാൻ മമത ബാനർജി. സംസ്ഥാന സർക്കാറിൻ്റെ കർമ്മശ്രീ പദ്ധതിയാണ് ഇനിമുതൽ ഗാന്ധിജിയുടെ പേരിൽ അറിയപ്പെടുക. ഒരു ബിസിനസ് കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു മമത ഇക്കാര്യം പ്രഖ്യാപിച്ചത്.
കേന്ദ്രസർക്കാരിന്റെ പേരുമാറ്റത്തെക്കുറിച്ച് തനിക്ക് ലജ്ജ തോന്നുന്നുവെന്നാണ് മമത പറഞ്ഞത്. ‘തൊഴിലുറപ്പ് പദ്ധതി ഗാന്ധിജിയുടെ പേരിലാണ് അറിയപ്പെട്ടത്. പുതിയ ബില്ലിൽ ഗാന്ധിജി ഉണ്ടാകില്ല. ഞാൻ എന്നെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. കാരണം ഞാൻ ഈ രാജ്യത്ത് ജനിച്ചുവളർന്നയാളാണ്, നമ്മൾ ഗാന്ധിയെ മറന്നുതുടങ്ങിയിരിക്കുകയാണ്’; മമത പറഞ്ഞു. പിന്നാലെ സംസ്ഥാന സർക്കാരിന്റെ കർമ്മശ്രീ പദ്ധതിയെ മഹാത്മാ ഗാന്ധി പദ്ധതി എന്ന് പുനർനാമകരണം ചെയ്യുമെന്നും അവർ പറഞ്ഞു.
കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ടാണ് മമത പ്രസംഗിച്ചത്. ഗാന്ധിജിയെ അവർ ബഹുമാനിച്ചില്ലെങ്കിൽ ഞങ്ങൾ ബഹുമാനിക്കും. ഞങ്ങൾക്ക് ഗാന്ധിയെയും അംബേദ്കറെയും നെഹ്‌റുവിനെയും ഒക്കെ ബഹുമാനിക്കാനറിയാമെന്നും മമത പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാർ പദ്ധതിയുടെ പേരുമാറ്റം ഉടൻ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷമാണ് തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ മമത സർക്കാർ കർമ്മശ്രീ പദ്ധതി ആരംഭിച്ചത്. കേന്ദ്രസർക്കാർ ഫണ്ട് നല്‍കി വന്നത് അവസാനിച്ചതോടെയാണ് മമത സ്വന്തം നിലയ്ക്ക് ഒരു പദ്ധതി ആരംഭിച്ചത്. 75 മുതൽ 100 ദിവസം വരെ ഒരാൾക്ക് ജോലി നൽകുന്നതാണ് പദ്ധതി. അതേസമയം, കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിബി-ജി റാംജി ബില്‍ രാജ്യസഭ പാസാക്കി. ഡിസംബർ 18 അർധരാത്രിയോടെയാണ് ബിൽ പാസാക്കിയത്.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ ശബ്ദവോട്ടോടെ രാജ്യസഭയിലും പാസാക്കിയത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സഭയ്ക്ക് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്നലെ പ്രതിപക്ഷപ്രതിഷേധം മറികടന്ന് ബില്‍ ലോക്‌സഭയിലും പാസാക്കിയിരുന്നു.


















































