ന്യൂഡൽഹി∙ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്ത വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. അഫ്ഗാൻ വിമാനം റൺവേ മാറി ഇറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാബൂളിൽ നിന്നെത്തിയ അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ടേക്ക് ഓഫ് നടത്തേണ്ട റൺവേയിൽ ലാൻഡ് ചെയ്തത്. അഫ്ഗാൻ വിമാനം ലാൻഡ് ചെയ്ത സമയത്ത് ടേക്ക് ഓഫിനായി റൺവേയിൽ വിമാനം ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
അരിയാന അഫ്ഗാൻ എയർലൈൻസിന്റെ എയർബസ് എ310 വിമാനത്തിന് റൺവേ 29L-ൽ ഇറങ്ങാനായിരുന്നു അനുമതി ലഭിച്ചത്. പകരം പൈലറ്റ് വിമാനം ഇറക്കിയത് തൊട്ടടുത്തുള്ള റൺവേ 29R ൽ. ഇൻസ്ട്രമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ (ഐഎൽഎസ്) തകരാറും, ദൃശ്യപരത കുറഞ്ഞതുമാണ് റൺവേ മാറി പോകാൻ കാരണമെന്ന് വിമാനത്തിന്റെ പൈലറ്റിന്റെ വിശദീകരണം. റൺവേയിൽ ദൃശ്യപരത കുറവാണെന്ന കാര്യം ഡൽഹി എയർ ട്രാഫിക് കൺട്രോളർ തങ്ങളെ അറിയിച്ചില്ലെന്നും പൈലറ്റ് ആരോപിച്ചു. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


















































