കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎ എം മുകേഷിന് ഇത്തവണ സീറ്റില്ലെന്ന് റിപ്പോർട്ട്. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് ഇക്കാര്യത്തിൽ ധാരണയായത്. മുകേഷിന് പകരം കൊല്ലത്ത് എസ് ജയമോഹനെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം. ജില്ലയിൽ മൂന്ന് സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റിൽ തീരുമാനമായി. കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും മുകേഷാണ് എംഎൽഎ. എന്നാൽ മുകേഷിനെതിരെ ഉയർന്ന തുടർച്ചയായ വിവാദങ്ങളും ലൈംഗികാരോപണങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ഇത്തവണ സീറ്റ് നൽകാത്തതെന്നാണ് വിവരം.
അതുപോലെ കൊട്ടാരക്കരയിൽ സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തിയ ആയിഷ പോറ്റിക്ക് എതിരാളിയായി നിലവിലെ ധനമന്ത്രി കൂടിയായ കെഎൻ ബാലഗോപാൽ മത്സരിക്കും. ഇരവിപുരത്ത് എം നൗഷാദ്, ചവറയിൽ ഡോ. സുജിത് വിജയൻ പിള്ള, കുണ്ടറയിൽ എസ് എൽ സജികുമാർ എന്നിവരെ മത്സരിപ്പിക്കും. നിലവിൽ രണ്ട് ടേം പൂർത്തിയാക്കിയ നൗഷാദിന് ഒരവസരം കൂടി നൽകാനാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിർദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. അഞ്ചാം തീയതി നടക്കുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.
















































