ന്യൂഡൽഹി: യുഎസ് ആക്രമണ ഭീഷണി ഓരോഘട്ടത്തിലും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. രാജ്യത്തിനു പുറത്തുകടക്കാൻ വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ ഏതു മാർഗങ്ങളിലൂടെയും എത്രയും വേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർഥികൾ, തീർത്ഥാടകർ, വ്യവസായികൾ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.
ഇന്ത്യൻ എംബസിയുടെ പ്രധാന നിർദേശങ്ങൾ:
∙ ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് ഉടൻ പുറത്തുകടക്കുക
∙ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക
∙ പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള വാർത്തകൾ ശ്രദ്ധിക്കുകയും ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുക
∙ പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കുക
∙ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യണം
അടിയന്തര സഹായത്തിനു ബന്ധപ്പെടേണ്ട നമ്പറുകൾ – +989128109115; +989128109109; +989128109102; +989932179359
ഇമെയിൽ: [email protected]
അതേസമയം ജനുവരിയിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കി വീണ്ടും ഇറാനിൽ കടുത്ത ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യൻ എംബസിയുടെ പുതിയ നടപടി. ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ സർവകലാശാലകളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ്. അതേസമയം, ഇറാനുമായുള്ള ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കാനിരിക്കെ, ഗൾഫ് മേഖലയിലേക്ക് വൻതോതിൽ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും നീക്കി ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കി. മേഖലയിൽ യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇന്ത്യയെ ഇത്തരമൊരു മുൻകരുതൽ നടപടിക്ക് പ്രേരിപ്പിച്ചത്.
















































