ആലപ്പുഴ: വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയിൽ ഡോക്ടർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് അന്വേഷണ റിപ്പോർട്ട്. ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 5 വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ച വാർത്ത പുറത്തുവന്നത്. ഈ സംഭവത്തിൽ ഡോക്ടർ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടർ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചെന്ന് സർജന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഒപ്പമുണ്ടായിരുന്ന നഴ്സിനാണ് വീഴ്ച സംഭവിച്ചത്. നഴ്സിന്റെ വീഴ്ചയ്ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയിൽ ജീവനക്കാർ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്ലോർ നഴ്സ് ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നില്ല.
നഴ്സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചുളള സർജറിയുടെ ബുദ്ധിമുട്ടുകളും റിപ്പോർട്ടിൽ വിവരിക്കുന്നു. അതേസമയം ഡോക്ടറെ കുറ്റവിമുക്തയാക്കി നഴ്സിനെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ ആരോപിക്കുന്നു.
അതേസമയം അഞ്ചുവർഷത്തെ വേദനയ്ക്കൊടുവിൽ ശനിയാഴ്ച ഉച്ചയോടെയാണ് ഉഷാ ജോസഫിന്റെ വയറ്റിൽനിന്നും കത്രിക പുറത്തെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. കത്രികയുടെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു പുറത്തെടുത്തപ്പോൾ.





















































