തിരുവനന്തപുരം: കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുതുതായി ഇറക്കാനിരിക്കുന്ന സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ഡിസൈനിനും പെയിൻറിങിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം. ഓട്ടോമൈബാൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡ് (എസിജിഎൽ) എന്ന ബസ് നിർമാതാക്കളാണ് ടാറ്റയുടെ ഈ ബസുകളുടെ ബോഡി നിർമിച്ചിരിക്കുന്നത്.
എസിജിഎൽ നിർമിക്കുന്ന ബസുകളിലെ ആദ്യ ബസുകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിപ്പോൾ കെഎസ്ആർടിസി ഫേയ്സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമൊക്കെ വൈറലായിരിക്കുന്നത്. കാലത്തിന് അനുസരിച്ചുള്ള പുതിയ ഡിസൈനിന് പകരം പത്തുവർഷം പിന്നോട്ട് പോകുന്ന രീതിയിൽ മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ടേഷൻ ബസുകളെയടക്കം അനുസ്മരിപ്പിക്കും വിധം ആകർഷകമല്ലാത്ത ഡിസൈനും പെയിൻറിങുമാണ് പുതിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് നൽകിയിരിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കെഎസ്ആർടിസിയെ സ്നേഹിക്കുന്ന കൂട്ടായ്മകളിലെ അംഗങ്ങളുടെ വിമർശനം.
കെഎസ്ആർടിസിയിൽ പുതിയ ബസുകൾ എത്തുമെന്ന് മലപ്പുറത്തെ നവീകരിച്ച കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെ മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. പുതുതായി എത്തുന്ന ബസുകളിൽ ചിലതിൻറെ ചിത്രങ്ങളാണിപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. പുതുതായി 143 ബസുകൾ വാങ്ങുന്നതിനായാണ് കെഎസ്ആർടിസി മുൻകൂർ തുക നൽകിയിട്ടുള്ളത്.
ടാറ്റ, അശോക് ലെയ്ലാൻഡ്, ഐഷർ കമ്പനികളിൽ നിന്നാണ് ബസുകൾ വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി 60 സൂപ്പർഫാസ്റ്റ് ബസുകളും 20 ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണുള്ളത്. ഇതിന് പുറമെ എട്ട് എസി സ്ലീപ്പറുകൾ, 10 എസി സ്ലീപ്പർ കം സീറ്ററുകൾ, എട്ട് എസി സെമി സ്ലീപ്പറുകൾ എന്നിവയും നിരത്തിലിറക്കുന്നുണ്ട്. ഓർഡിനറി സർവീസ് നടത്തുന്നതിനായി 9 മീറ്റർ നീളമുള്ള ബസുകൾ ഉൾപ്പെടെ 37 ചെറിയ ബസുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്.
കെഎസ്ആർടിസിയിൽ കാലപഴക്കം ചെന്ന ബസുകൾക്ക് പകരം പുതിയ ബസുകൾ നിരത്തിലിറക്കുന്നതിനെ യാത്രക്കാർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പുതിയ ബസുകളുടെ ഡിസൈൻ പഴയകാലത്തേത് ആയിപ്പോയെന്ന അഭിപ്രായമാണ് ഉയരുന്നത്. അതേസമയം, പുതിയ ഡിസൈനിനെ അനുകൂലിച്ചും ചിലർ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. എന്നാൽ, ഭൂരിഭാഗം പേരും ഡിസൈനിലും പെയിൻറിങിലും മാറ്റം വരുത്തി തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളുടെ ട്രാൻസ്പോർട്ട് ബസുകളോട് കിടപിടിക്കുന്ന ഡിസൈൻ ആക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.
കെഎസ്ആർടിസിയുടെ സ്വന്തം ബോഡി ബിൽഡിങ് സെൻററിൽ ഇതിനേക്കാൾ നല്ല ഭംഗിയിൽ ബസ് ഇറക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇതെന്ത് ഡിസൈനാണെന്നും കണ്ടാൽ പുതിയ വണ്ടിയാണെന്ന് പറയില്ലെന്നും പത്തുവർഷം പിറകോട്ട പോയ പോലെയുണ്ടെന്നും തമിഴ്നാട് വണ്ടിയുടെ പെയിൻറിങ്, ഡിസൈൻ നിലവാരമടക്കം കണ്ടുപഠിക്കേണ്ടതാണെന്നടക്കം പലരും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.
പുതിയ ഡിസൈനിൽ ചില മാറ്റങ്ങൾ വരുത്തി മനോഹരമായ ഡിസൈനുകളും പല കെഎസ്ആർടിസി ആരാധാകരും പങ്കുവെക്കുന്നുണ്ട്.എജിസിഎല്ലിൻറെ ബോഡി സുരക്ഷിതമാണെന്നും എന്നാൽ, അതിൻറെ കളർ കോഡിങ് ലിവറി വളരെ മോശമായിപ്പോയെന്നും അതിന് ഉത്തരവാദി കമ്പനിയല്ലെന്നും കെഎസ്ആർടിസി അധികൃതരാണെന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്.