തൃശൂർ: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടി എൻഎം വിജയൻറെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്ന് സണ്ണി ജോസഫ് ചോദിച്ചു. പാർട്ടി അവരെ സഹായിക്കുന്നുണ്ട്. അത് ഒരു കരാറിൻറെയോ കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പൈസ ഇപ്പോഴില്ലായെന്നും സണ്ണി ജോസഫ് പറഞ്ഞു.
വടക്കാഞ്ചേരി പോലീസ് കറുത്ത മുഖംമൂടി അണിയിച്ച് കോടതിയിൽ ഹാജരാക്കിയ കെഎസ്‌യു പ്രവർത്തകരെ വിയ്യൂർ ജില്ലാ ജയിലിലെത്തി സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ പോലീസിനെ ആയുധമാക്കുന്നത് പിണറായിയുടെ തെറ്റായ പോലീസ് നയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. അതു നിയമസഭയ്ക്ക് അകത്തും പുറത്തും ചോദ്യം ചെയ്യും. വയനാട് സംഭവം പേലീസ് അന്വേഷിക്കട്ടെ. പോലീസ് വസ്തുനിഷ്ഠമായ ഒരു അന്വേഷണം ആദ്യമേ തന്നെ നടത്തിയിരുന്നെങ്കിൽ നിരപരാധി എന്ന് ഇപ്പോൾ പറയുന്ന തങ്കച്ചൻ അറസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നില്ല. കാർപോർച്ചിൽ മദ്യവും സ്ഫോടക വസ്തുവും വെച്ചന്ന് ആരെങ്കിലും പറഞ്ഞാൽ അതിൻറെ വിശ്വാസതയായിരുന്നു പോലീസ് ആദ്യം അന്വേഷിക്കേണ്ടത്. നിരപരാധിയായി തങ്കച്ചനെ 17 ദിവസം റിമാൻഡ് ചെയ്യേണ്ടിവന്നത് പോലീസിൻറെ വീഴ്ചയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
അതേസമയം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻറെ മരുകൾ പത്മജ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരുക്കുകൾ ഗുരുതരമല്ലായെന്നാണ് പോലീസ് പറയുന്നത്.