കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ നടത്തിപ്പുകാരിക്കു ഒത്താശ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറാക്കി നിയമിച്ചു. ആരോപണം നേരിടുമ്പോഴാണ് പ്രതി ചേർക്കപ്പെട്ടവരിൽ ഉൾപ്പെട്ട പോലീസുകാരനെ മുഖ്യമന്ത്രിയുടെ സുരക്ഷായാത്രയിലെ വാഹന ഡ്രൈവറായി നിയമിച്ചത്. കഴിഞ്ഞ ദിവസം നിലമ്പൂരിലെ തിരഞ്ഞെടുപ്പു പരിപാടിക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രി, തൊട്ടടുത്ത ദിവസം മലപ്പുറത്തേക്കുള്ള യാത്രയ്ക്കാണ് ആരോപണ വിധേയനായ പോലീസുകാരനെ അകമ്പടി വാഹനത്തിലെ ഡ്രൈവറാക്കിയത്.
പക്ഷെ വിവരം അറിഞ്ഞതോടെ സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രി യാത്ര പുറപ്പെടുന്നതിനു 25 മിനിറ്റ് മുൻപ് അടിയന്തരമായി ഇയാളെ മാറ്റി മറ്റൊരു ഡ്രൈവറെ ചുമതലപ്പെടുത്തുകയായിരുന്നു. അതേസമയം പെൺവാണിഭമായി ബന്ധപ്പെട്ട് ഇയാൾക്ക് സേനയിലോ, ഭരണപക്ഷത്തോ ഉള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
നിലവിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ 3 പേരെയാണ് കേസിൽ നടക്കാവ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട 2 പോലീസുകാരെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. പോലീസ് ജില്ലാ ഹെഡ് ക്വാട്ടേഴ്സ് സേനാംഗം സീനിയർ സിപിഒ ഷൈജിത്ത്, എലത്തൂർ പോലീസ് സ്റ്റേഷൻ സിപിഒ സനിത്ത്, നേരത്തെ അറസ്റ്റിലായ ബിന്ദുവിന്റെ സുഹൃത്ത് വട്ടോളി പനങ്ങാട് സ്വദേശിയും ഇപ്പോൾ ബഹ്റൈനിൽ ജോലി ചെയ്യുന്ന ആളുമായ എം.കെ.അനിമീഷ് എന്നിവരെയാണ് കേസിൽ 10, 11, 12 പ്രതികളായി ഉൾപ്പെടുത്തിയത്.
അതേസമയം നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ അന്വേഷണത്തിൽ പോലീസുകാർക്ക് അനാശാസ്യ കേന്ദ്രത്തിൽ നിന്നു പണം ലഭിച്ചതായി സൂചന ലഭിച്ചിരുന്നു. ഇവർ കേന്ദ്രവുമായി ബന്ധം പുലർത്തുകയും കേന്ദ്രത്തിനു നിരന്തരം ഒത്താശ ചെയ്തതായും പലപ്പോഴും ഫ്ലാറ്റിൽ സന്ദർശനം നടത്തിയതായും വിവരം ലഭിച്ചു. തുടർന്ന് അന്വേഷണ റിപ്പോർട്ട് കമ്മിഷണർക്കു കൈമാറുകയായിരുന്നു. നേരത്തെ അറസ്റ്റിലായ 9 പ്രതികളുടെ കേസിനൊപ്പം 3 പേരെ ഉൾപ്പെടുത്തി എഫ്ഐആർ കോടതിയിൽ സമർപ്പിച്ചു.
സസ്പെൻഷനിലായ പോലീസുകാരുടെ പ്രവർത്തികൾ സേനയ്ക്കു തന്നെ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് ഇവർക്കെതിരെ കടുത്ത നടപടിയെടുത്തതെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർ നേരത്തെ വിജിലൻസിലും കൺട്രോൾ റൂം വിഭാഗത്തിലുമായിരുന്നു. രണ്ടു വിഭാഗവും അഴിമതി വിരുദ്ധ സേന ആയതിൽ ആരോപണം ഉയർന്നപ്പോൾ തന്നെ ഇവരെ മറ്റു രണ്ടിടത്തേക്കു മാറ്റുകയായിരുന്നു.