വെള്ളിമാടുകുന്ന്: കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനി താമസസ്ഥലത്ത് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വിദ്യാർഥിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ആൺസുഹൃത്തിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു പെൺകുട്ടിയെ വാപ്പോളിത്താഴത്തെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ലോ കോളേജ് മൂന്നാം സെമസ്റ്റർ വിദ്യാർഥിനി മൗസ മെഹ്റിൻ ആണ് മരിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും നേരത്തെതന്നെ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം മൗസയുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്ത് ഒളിവിൽ പോയതായാണ് വിവരം. കൂടാതെ മൗസ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ഇതുവരെ കണ്ടെത്താനായിട്ടില്ല. കോവൂർ സ്വദേശിയായ ആളാണ് മൗസയുടെ കാമുകൻ എന്നാണ് നിഗമനം. ഇയാൾ വിവാഹിതനാണെന്നും സൂചനയുണ്ട്, മൗസയുടെ ഫോൺ ഇയാൾ കൊണ്ടുപോയതാണോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണ് ഉച്ചയ്ക്ക് മൗസ ക്ലാസിൽ നിന്ന് ഇറങ്ങിയെന്നും സഹപാഠിയുമായി സംസാരിച്ചിരിക്കുന്നത് കണ്ടുവെന്നും പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ വീട്ടിലെത്തിയ മൗസ ജീവനൊടുക്കുകയായിരുന്നു.