കൊച്ചി: എറണാകുളം വടുതലയിൽ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫർ, ഭാര്യ മേരി എന്നിവരെയാണ് അയൽവാസിയായ വില്യംസ് കൊലപ്പെടുത്താൻ ശ്രമം ഉണ്ടായത്. പിന്നീട് ഇയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടുതല ലൂർദ് ആശുപത്രിയ്ക്ക് തൊട്ടടുത്താണ് സംഭവം. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടർ തടഞ്ഞുനിർത്തി വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. ക്രിസ്റ്റഫറിനേയും മേരിയേയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പോലീസ് വില്യംസിനെ അന്വേഷിച്ച് വീട്ടിലേക്കെത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെയും ഇവർക്കിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

















































