അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ മകൻ കിച്ചു സുധി. അച്ഛന്റെ അപകടക വാർത്ത അറിഞ്ഞ ശേഷം അച്ഛനെ കാണാൻ പോയപ്പോൾ അമ്മയായ രേണു സുധി തനിക്കൊപ്പമില്ലായിരുന്നുവെന്ന് കിച്ചു പറഞ്ഞു. ഇപ്പോൾ രേണുവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നത് മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു വെളിപ്പെടുത്തി.
“ഞാൻ അതിൽ പറഞ്ഞിട്ടില്ല അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. പിന്നെ അമ്മയുമായുള്ള ഒരു കോൺടാക്ട് എന്താണെന്ന് വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നത് മാത്രമാണ്. വേറെയൊരു കോൺടാക്ടും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലപ്പോഴും വിഡിയോ കോൾ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും. എന്നിട്ട് പറയും ഇപ്പോൾ തരാടാ, അതേ ഉളളൂ കോൺടാക്ട്”.- കിച്ചു സുധി പറഞ്ഞു.അച്ഛന് അപകടം പറ്റിയതിറഞ്ഞ് വീട്ടിൽ നിന്നും തിരിച്ചപ്പോൾ കൂടെ ഉണ്ടായിരുന്നവരുടെ പ്രവൃത്തി തന്നെ ഞെട്ടിച്ചിരുന്നുവെന്ന് കിച്ചു കഴിഞ്ഞ ദിവസം വിഡിയോയിലൂടെ പറഞ്ഞിരുന്നു.
‘‘കാലിന്റെ വിരല് തൊട്ട് ശരീരം മുഴുവൻ തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാ നടന്നതെന്ന് പോലും എനിക്കറിയില്ല.
ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ. അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്. അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയെന്ന് കിച്ചു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രേണുവിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.














































