ഒട്ടാവ: വർഷങ്ങളായുള്ള ഇന്ത്യയുടെ വാദം അംഗീകരിച്ച് കാനഡ. ഖലിസ്താൻ വിഘടനവാദികൾ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിന്ന് ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ചുകൊണ്ടുള്ള കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്‌ഐഎസ്) റിപ്പോർട്ട് പുറത്ത്. അതേസമയം രാജ്യത്ത് ഇന്ത്യ ചാരവൃത്തി നടത്തുന്നതായും ഏജൻസികൾ ആരോപിക്കുന്നപ.
കാനഡയുടെ ഇന്റലിജൻസ് ഏജൻസി പാർലമെന്റിൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഖാലിസ്താൻ വിഘടനവാദികളെ കുറിച്ച് പരാമർശിക്കുന്നത്. ഇന്ത്യയിൽ ആക്രമണം നടത്താനുള്ള പദ്ധതികൾക്ക് ധനസമാഹരണം നടത്താനും വിഘടനവാദം പ്രോത്സാഹിപ്പിക്കാനും കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇന്ത്യ വർഷങ്ങളായി ഉന്നയിച്ച ഈ ആരോപണങ്ങളെ ശരിവെക്കുന്നതാണ് സുരക്ഷാ ഏജൻസികളുടെ ഈ റിപ്പോർട്ട്.
അതുപോലെ കാനഡയിലെ ഖലിസ്താൻ വിഘടനവാദികൾ 1980-മുതൽ പഞ്ചാബിൽ ഒരു സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിച്ചതായും സിഎസ്‌ഐഎസ് പറയുന്നു. ആക്രമണ മാർഗങ്ങളിലൂടെയാണ് ഇത് നടപ്പാക്കാൻ ശ്രമിച്ചത്. കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്ത്യ കാലങ്ങളായി പറയുന്നതാണ്. ഇപ്പോഴിതാ അത് തുറന്നുസമ്മതിക്കുക കൂടിയാണ് കാനഡ. കാനഡയിൽ നടത്തുന്ന വിദേശ ഇടപെടലുകളുടെയും ചാരവൃത്തിയുടെയും പ്രധാന കാരണക്കാർ ഇന്ത്യയാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർ കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഖാലിസ്താൻ വിഘടനവാദികളോടും അനുയായികളോടും കാനഡ കാണിക്കുന്ന മൃദുസമീപനത്തിൽ ഇന്ത്യ നിരന്തരം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും ഇത് പലപ്പോഴും ബാധിച്ചിരുന്നു. മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സൗഹൃദപരമാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്താൻ വിഘടനവാദികൾ പ്രതിഷേധം നടത്തിയിരുന്നു. ആൽബർട്ടയിലെ കനാസ്കിസിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രധാനമന്ത്രിയുടെ കാനഡ സന്ദർശനത്തിന് മുമ്പുതന്നെ ഖാലിസ്താൻ അനുകൂല കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നുവന്നിരുന്നു.