തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹൈസ്കൂൾ ക്ലാസുകൾ ഇനി മുതൽ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും. രാവിലെയും ഉച്ചയ്ക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. അതേസമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. പക്ഷെ ഹൈസ്കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും.
25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറിൽ പ്രവർത്തി ദിനം. പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. കെഎസ്ടിഎ ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. മാത്രമല്ല പുതിയ വിദ്യാഭ്യാസ കലണ്ടർ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സിപിഐ അധ്യാപക സംഘടന എകെഎസ് ടിയു എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.