കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടയിൽ നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും ആരാണ് ഈ ചർച്ച നടത്തുന്നതെന്നും ജോസ് കെ മാണി ചോദിച്ചു. അതുപോലെ തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും ബൈബിളിലെ വാക്യം കോട്ടുചെയ്ത് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ തങ്ങളെ എന്തിനാണു കുറ്റം പറയുന്നത്. കേരള കോൺഗ്രസിനുള്ള ബലത്തിന്റെ തെളിവാണിതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസിനു ഒറ്റ നിലപാടേയുള്ളു, അത് ഇടതുപക്ഷത്തിനൊപ്പമാണ്. എന്നും രാവിലെ വന്ന് ഇക്കാര്യം പറയാൻ എനിക്കാവില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 110 സീറ്റുകളിൽ യുഡിഎഫിനു പിന്തുണയുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അത് 80 ആയി കുറഞ്ഞു. ഈ ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
അതുപോലെ പാർട്ടിക്കുള്ളിൽ ഒരു ഭിന്നതയും ഇല്ല, അഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കുകയാണ്. പാർട്ടി ചർച്ചകളിൽ പല അഭിപ്രായങ്ങൾ വരും, പിന്നീട് അവ ചർച്ച ചെയ്ത് ഒറ്റ തീരുമാനമായി മാറുമെന്നും പാർട്ടിക്കുള്ളിലെ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
അതേസമയം കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. 5 വർഷം മുൻപ് ഞങ്ങളെ യുഡിഎഫ് പുറത്താക്കി. അതിനുശേഷം എൽഡിഎഫിനൊപ്പം ചേരാൻ ഞങ്ങൾ നിലപാടെടുത്തു. അതിൽ ഉറച്ചുനിൽക്കും. സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യങ്ങളും ജോസ് കെ. മാണി തള്ളി. ദുബായിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എൽഡിഎഫ് സത്യാഗ്രഹത്തിൽ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പങ്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































