മണ്ണൂർ: 41 വർഷം, അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതൽ ഒരുമിച്ചുണ്ടായിരുന്നവർ, ഊണിലും ഉറക്കത്തിലും ജീവിതത്തിലും പരസ്പരം കൈത്താങ്ങായവൾ ഷിയയ്ക്ക് ഇനി അങ്ങനെ ഒരു കൂട്ടില്ല. 41 വർഷം തനിക്കൊപ്പമുണ്ടായിരുന്ന ഇരട്ടസഹോദരി റിയ തന്നെ വിട്ടുപിരിഞ്ഞെന്ന വാർത്ത വിശ്വസിക്കാൻ ഇപ്പോഴും ഷിയയ്ക്ക് ആയിട്ടില്ല…
കെനിയയിലെ അപകടത്തിൽ റിയയും മകൾ ടൈറയും മരിച്ചെന്ന വിവരമറിഞ്ഞതോടെ മണ്ണൂർ കാഞ്ഞിരംപാറയിലെ റിഷി വില്ല സങ്കടക്കടലായി. മുൻ പ്രവാസിയായ പുത്തൻപുരയിൽ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് റിയ. ദുബായിൽത്തന്നെ ജോലിചെയ്യുന്ന ഷിയയാണ് ഇരട്ട സഹോദരി. ഇളയ സഹോദരൻ റിഷിയും ദുബായിലാണ് ജോലിചെയ്യുന്നത്.
അപകടത്തിന് ഏതാനും മണിക്കൂർ മുൻപ് അമ്മയെ ആശ്വസിപ്പിച്ച മകളും കൊച്ചുമകളും ഇന്നില്ല … ‘അമ്മ പേടിക്കേണ്ട. ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിലെത്തും. ഞങ്ങൾ സുരക്ഷിതരാണ്’. ആ ആശ്വാസത്തിന് വെറും മൂന്ന് മണിക്കൂറിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് അറിഞ്ഞത് അവരുടെ മരണ വാർത്തയാണ്.
ഖത്തറിൽ താമസിക്കുന്ന റിയയുടെ കുടുംബം കഴിഞ്ഞ അഞ്ചിനാണ് കെനിയയിലേക്ക് വിനോദയാത്രാ പോയത്. റിയ ഖത്തറിലെ എയർപോർട്ട് മെയിൻറനൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഭർത്താവ് ജോയൽ ഖത്തറിലെ ട്രാവൽ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഖത്തറിൽ പെരുന്നാൾ പ്രമാണിച്ച് അഞ്ചുദിവസം അവധിയായിരുന്നു. അവധി ആഘോഷിക്കാനാണ് ജോയലിന്റെ കമ്പനി നേതൃത്വം നൽകുന്ന വിനോദയാത്ര സംഘത്തിനൊപ്പം ഇവരും യാത്രപോയത്. ചൊവ്വാഴ്ച ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ആറുവർഷമായി റിയയും കുടുംബവും ഖത്തറിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ബസിൽ സഞ്ചരിക്കുമ്പോഴാന്ന് റിയ അമ്മ ശാന്തിയെ അവസാനമായി വിളിച്ചത്. ആഫ്രിക്കയിലെ സാഹചര്യങ്ങളെക്കുറിച്ച് ശാന്തിക്ക് ആകുലതകളുണ്ടാക്കിയിരുന്നു. ഇത് മനസിലാക്കിയാണ് റിയ അമ്മയെ ആശ്വസിപ്പിച്ചത്. ചൊവ്വാഴ്ച ഖത്തറിൽ തിരിച്ചെത്തുമെന്നും പറഞ്ഞു. ആറുമണിക്കായിരുന്നു അപകടം.
ഒന്നര വർഷം മുമ്പാണ് ഇവർ അവസാനം നാട്ടിലെത്തിയത്. പേരക്കുട്ടികളായ ട്രാവിസും ടെറയും ഈ മാസം 28-നും റിയയും ജോയലും അടുത്ത മാസം 24-നും നാട്ടിൽ വരാനിരിക്കെയാണ് അപകടം. ദുബായിയിൽ മെക്കാനിക്കൽ എൻജിനീയറായ മകൻ റിഷി കെനിയയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്ന നടപടികളിൽ വ്യക്തതയായിട്ടില്ലെന്നും ജനപ്രതിനിധികൾ ഇടപെട്ടിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.