കർണാടക പുത്തൂരിന് സമീപം പൂത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ ആളെ വെടിവച്ച് കർണാടക പൊലീസ്. കാസർകോട് സ്വദേശിയായ അബ്ദുള്ള (40)യെയാണ് കർണാടക പൊലീസ് വെടിവച്ചത്. ഇയാളുടെ കാലിനാണ് വെടിയേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കന്നുകാലികളെ വഹിച്ചുകൊണ്ടുള്ള മിനി ട്രക്ക് ഓടിക്കുകയായിരുന്നു അബ്ദുള്ള. പരിശോധനയുടെ ഭാഗമായി പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ വാഹനം ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് പത്ത് കിലോമീറ്റർ ദൂരം പിന്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പിന്തുടരുന്നതിനിടെ വാഹനം പൊലീസ് ജീപ്പിൽ ഇടിച്ചിരുന്നു. തുടർന്ന് പൊലീസ് രണ്ട് റൗണ്ട് വെടിവച്ചു. ഇതിനിടെയാണ് അബ്ദുള്ളയുടെ കാലിൽ വെടിയേറ്റത്.
മിനി ട്രക്കിൽ അബ്ദുള്ളയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരുക്കേറ്റ അബ്ദുള്ളയെ ചികിത്സയ്ക്കായി മംഗളൂരു വെൻലോക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബെല്ലാരെ പൊലീസ് സ്റ്റേഷനിൽ ഗോവധ നിയമപ്രകാരം അബ്ദുള്ളയ്ക്കെതിരെ മുമ്പ് ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.