രുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വർഗീയ പ്രസ്താവനയിൽ പ്രതികരണവുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ഇത് പറയുന്നതെങ്കിൽ നടപ്പില്ല മോനെ സജി ചെറിയാനെ എന്നാണ് പറയാനുള്ളതെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പ്രസ്താവനയാണ്. ചെങ്ങന്നൂരിൽ സജി ചെറിയാൻ എങ്ങനെയാണ് ജയിക്കുന്നതെന്ന് മലോകർക്ക് മുഴുവൻ അറിയാം. എസ്.ഡി.പി.ഐ-പി.എഫ്.ഐ സംഘങ്ങൾ സജിചെറിയാന്റെ കൂടെയാണ്. ഇപ്പോൾ നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
മുസ്‌ലിം സംഘടനകൾ എല്ലാവരും ഒരുമിച്ച് നിന്നാൽ അത് കേരളത്തിൽ വലിയ മതേതരത്വമെന്നും എസ്.എൻ.ഡി.പിയും എൻ.എസ്.എസും ഒരു ചായകുടിക്കാൻ വേണ്ടി ഒരുമിച്ചിരുന്നാൽ അത് വലിയ വർഗീയതയാണെന്നുമുള്ള പ്രചാരവേല കഴിഞ്ഞ നാൽപത് വർഷമായിട്ട് നടക്കുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും തമ്മിലടിച്ച് പിരിഞ്ഞ് അവർ നശിക്കണമെന്ന താൽപര്യമാണ് കേരളത്തിലെ പ്രധാന മുന്നണികൾക്കുള്ളത്. ഭൂരിപക്ഷ ഐക്യം ഇവർക്കെല്ലാം പേടി സ്വപ്നമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സുകുമാരൻ നായരുടെ ബി.ജെ.പി വിമർശനത്തിനും സുരേന്ദ്രൻ പ്രതികരിച്ചു. നായർ സമുദായത്തിന്റെയോ ഈഴവ സമുദായത്തിന്റെയോ കുത്തക ഏതെങ്കിലും സംഘടനക്കല്ലെന്നും ബി.ജെ.പിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.















































