മിണ്ടരുത്, മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും.’–ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലാകുന്നതിനു മുൻപ് മലയാളി കന്യാസ്ത്രീകളെ ബജ്റങ്ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമ ഭീഷണിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജ്യോതിയുടെയും സംഘത്തിന്റെയും ആൾക്കൂട്ട വിചാരണ. പൊലീസ് ഉദ്യോഗസ്ഥർ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നതും കാണാം.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുട്യൂബ് വിഡിയോ ഷൂട്ട് ചെയ്യാനായി വയർലെസ് മൈക്കും ജ്യോതി വസ്ത്രത്തിൽ ധരിച്ചിരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. തുടക്കം മുതൽ ഒടുക്കം വരെ ദ്വയാർഥ പ്രയോഗങ്ങളും ചോദ്യങ്ങളുമാണ്.
കന്യാസ്ത്രീകൾക്കൊപ്പം ജോലിക്കു പോകാനിരുന്ന 3 യുവതികളിൽ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു ജ്യോതി ശർമയുടെ ചോദ്യം. യുവതികൾ മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കാണ് പോകുന്നതെന്നു പറഞ്ഞിട്ടും അസഭ്യം തുടർന്നു. മറുപടി ഇഷ്ടപ്പെടാതെ വന്നപ്പോൾ ‘ഒരെണ്ണം വച്ചു തരട്ടേ നിനക്ക്?’ എന്ന് ആക്രോശിച്ചു. ഇതിനിടയിൽ ഒരു യുവതിയെ ഇവർ അടിക്കുന്നതും കാണാം.
വീണ്ടും കന്യാസ്ത്രീകളിലേക്കു തിരിഞ്ഞ ജ്യോതി ശർമ, ഫുഡ് ഉണ്ടാക്കാനായി ആഗ്രയിൽ ആരെയും കിട്ടിയില്ലേ? ഞാൻ ആളെ വിടണോ എന്നായി ചോദ്യം. മറുപടി പറയാനായി വന്നപ്പോഴാണ് മുഖമടിച്ചുപൊളിക്കുമെന്നു പറഞ്ഞത്. യുവതിയുടെ സഹോദരനോട് ‘നീ ഇവരെ ഡ്രോപ് ചെയ്യാനല്ല, ഇവരെ വിൽക്കാനാണ് വന്നതെന്ന്’ നന്നായി അറിയാമെന്നും ജ്യോതി പറയുന്നുണ്ട്.
കയ്യും കാലുമില്ലാതെ വീട്ടിൽ പോകേണ്ടി വരുമെന്നും ഒരു ഘട്ടത്തിൽ കന്യാസ്ത്രീകളോട് ഇവർ ആകോശ്രിക്കുന്നുണ്ട്. തുടർന്ന് ബാഗുകൾ തുറന്നു പരിശോധിച്ചു. യുവതികളിലൊരാളുടെ ബാഗിലുണ്ടായിരുന്ന ബൈബിൾ വലിച്ചു മേശയിലേക്കിട്ടു.
ഛത്തീസ്ഗഡിൽ മറ്റേതോ കേസിൽ പിടിയിലായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ചിത്രങ്ങൾ പരിശോധിച്ച് ഇവർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനും ജ്യോതി ശർമ സഹായിയോടു നിർദേശിക്കുന്നുണ്ട്.
മറുപടി പറയാൻ മടിച്ച യുവതികളോട്, മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുമെന്നും ബജ്റങ്ദൾ പ്രവർത്തകർ ഇതിനായി പുറപ്പെട്ടിട്ടുണ്ടെന്നും പറയുന്നത് വിഡിയോയിൽ വ്യക്തമാണ്.
സ്വന്തം ഇഷ്ടപ്രകാരമാണ് ജോലിക്ക് പോകുന്നതെന്ന്, സർക്കാർ സംരക്ഷണാലയത്തിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ഛത്തീസ്ഗഡിലെ യുവതികൾ പറയുന്ന മറ്റൊരു വിഡിയോയും പുറത്തുവന്നു.
<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Two Catholic Nuns, Sister Vandana Francis and Sister Preethi Mary from Kerala were illegally detained, harassed, and humiliated by Bajrang Dal’s Jyoti Sharma and her team, all in full view of the police. <br><br>Why No FIR against Jyoti Sharma?<a href=”https://t.co/2llB4ChXbv”>pic.twitter.com/2llB4ChXbv</a></p>— United With INC (@UnitedWithINC) <a href=”https://twitter.com/UnitedWithINC/status/1950052015217762650?ref_src=twsrc%5Etfw”>July 29, 2025</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>