ന്യൂഡൽഹി: ചാരപ്പണി കേസിൽ അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസിന്റെ സ്ഥിരീകരണം. ഈ യാത്ര ഉൾപ്പെടെ നിരവധി തവണ ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേപോലെ ജ്യോതി ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ജ്യോതിയെ 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു, ഇതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണു നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
അതേസമയം സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവരെ പാക്ക് രഹസ്യാന്വേഷണ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് നേരത്തെ കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഹരിയാന പൊലീസ് അധികൃതർ പറഞ്ഞു. ജ്യോതിയെയും ഇത്തരത്തിൽ റിക്രൂട്ട് ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന സൂചനകൾ. അതേസമയം ജ്യോതിയുടെ വരുമാനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഹരിയാന പോലീസീനു പുറമെ കേന്ദ്ര ഏജൻസികളും അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. പോലീസ് കസ്റ്റഡിയിൽ ഉള്ള ജ്യോതിയെ വരും ദിവസങ്ങളിൽ കേന്ദ്ര അന്വേഷണം ഏജൻസികളും ചോദ്യം ചെയ്തേക്കും.
കൂടാതെ ജ്യോതിയുടെ വരുമാനവും അവർ നടത്തിയ വിദേശയാത്രകളുടെ വിവരങ്ങളും പോലീസ് പരിശോധിക്കുകയാണ്. യുട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം വച്ച് ഇത്രയും വിദേശ യാത്രകൾ നടത്താൻ സാധിക്കില്ലെന്ന നിഗമനത്തിലാണു പോലീസ്. പുറത്തുനിന്ന് ജ്യോതിക്ക് പണം ലഭിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനവിവരങ്ങളെ കുറിച്ച് ജ്യോതിയും പാക്ക് ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽനിന്നു വ്യക്തമായിട്ടുണ്ടെന്നാണ് ഹരിയാന പോലീസ് പറയുന്നത്.
മാത്രമല്ല പാക്കിസ്ഥാൻ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തിനു മുൻപ് ഇവർ നടത്തിയ പാക്ക് സന്ദർശനത്തിന്റെ വിവരങ്ങളും പോലീസ് പരിശോധിക്കുകയാണ്. ജ്യോതി നടത്തിയ ചൈനീസ് സന്ദർശനത്തിന്റെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമാകുകയാണ്. അതേസമയം പാക്ക് ചാരപ്പണി നടത്തിയ സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുകയാണ് ജ്യോതിയുടെ കുടുംബം. നടക്കുന്നത് ഗൂഢാലോചനയാണെന്നും കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ജ്യോതിയുടെ പിതാവ് ആരോപിച്ചു. 33 കാരിയായ ജ്യോതി മൽഹോത്രയുടെ ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഉള്ളത്.