പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിൻ്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം നൽകും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികൾ കൊല്ലണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് രാം നാരായണനെ മർദ്ദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മണിക്കൂറുകളോളം നീണ്ട ക്രൂരമായ പീഡനമാണ് നടന്നതെന്ന് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ ശരീരത്തിലുണ്ട്. കനത്ത വടികൊണ്ട് അടിച്ചു പുറംഭാഗം തകർക്കുകയും, മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടുകയും ചെയ്തു. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
അതുപോലെ കേസിലെ പ്രധാന പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകൾ നിലവിലുണ്ട്. മർദ്ദനം തടയാൻ വന്നവരെപ്പോലും ഭീഷണിപ്പെടുത്തിയാണ് ഇവർ അക്രമം തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

















































