ന്യൂഡൽഹി: പാകിസ്ഥാനിൽ ജെയ്‌ഷെ മുഹമ്മദ് ഉന്നത കമാൻഡർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഗസ്‌വ-ഇ-ഹിന്ദ് സിദ്ധാന്തത്തിന്റെ വക്താവായ മൗലാന അബ്ദുൾ അസീസ് എസ്സാറിനെയാണ് ജൂൺ 2 ന് പാകിസ്ഥാനിലെ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിത്. ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തെ മർകാസിലാണ് അദ്ദേഹത്തിന്റെ സംസ്കാരം നടന്നത്.
ഓപ്പറേഷൻ സിന്ദൂരിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലൊന്നായിരുന്നു ഇവിടെ. 2019 ലെ പുൽവാമ ആക്രമണം ഉൾപ്പെടെ ഇന്ത്യയിൽ ഒരു ഡസനിലധികം പ്രധാന ഭീകരാക്രമണങ്ങൾ ആസൂത്രണം നടന്നതിവിടെയാണ്. ടെലിഗ്രാമിൽ ജെയ്ഷെ പ്രചരിപ്പിച്ച സന്ദേശങ്ങളിൽ അബ്ദുൾ അസീസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് അറിയിച്ചെങ്കിലും പാകിസ്ഥാൻ പൊലീസിൽ നിന്ന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അഷ്‌റഫ്‌വാല നിവാസിയായ അബ്ദുൾ ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് പതിവായി ഭീഷണിപ്പെടുത്തുകയും’കാഫിറുകളെ’തുടച്ചുനീക്കുമെന്ന് പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഒരു റാലിയിൽ, ഇന്ത്യയിൽ നിന്ന് കശ്മീർ പിടിച്ചെടുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇന്ത്യ സോവിയറ്റ് യൂണിയന്റെ വിധി നേരിടേണ്ടിവരുമെന്ന് ഇയാൾ പറഞ്ഞിരുന്നു.