വാഷിങ്ടൻ: ഇറാൻ – ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂമിൽ ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന് കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്നും യുഎസിന്റെ പ്രതിനിധി ഇറാൻ സർക്കാരുമായി ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണം മികച്ചതാണ്. ഇറാന്‍ അണുവായുധം വികസിപ്പിക്കുന്നതിന്റെ അടുത്തെത്തിയിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, യുഎസിന്റെ ഒരു യുദ്ധക്കപ്പൽ കൂടി സംഘർഷ മേഖലയിലേക്കു നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ യുഎസിന്റെ മൂന്നു യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്.
അതേസമയം ഇറാൻ – ഇസ്രയേൽ സംഘർഷം മൂർഛിച്ചതോടെ തുടർനടപടികൾ സംബന്ധിച്ച സാധ്യതകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വെളിപ്പെടുത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളെ സഹായിക്കാൻ യുഎസ് പദ്ധതിയിടുന്നുണ്ടോയെന്ന് പറയാൻ അദ്ദേഹം തയാറായില്ല. മധ്യപൂർവദേശത്തുള്ള യുഎസ് സൈന്യത്തിന് പരമാവധി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭൂഗർഭ ആണവപദ്ധതികളെ തകർക്കാൻ ബങ്കർ ബസ്റ്റർ ബോംബുകൾ ഇസ്രയേലിന് കൈമാറണോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ട്രംപ് ആണെന്നും അദ്ദേഹം പറഞ്ഞു. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി 2 സ്റ്റെൽത്ത് ബോംബറുകൾ പറത്താൻ യുഎസ് പൈലറ്റുമാർ ആവശ്യമാണ്.
അടുത്ത നടപടി സംബന്ധിച്ച് നിരവധി സാധ്യതകൾ പ്രസിഡന്റിനു മുന്നിലുണ്ടെന്ന് ഉറപ്പാക്കുക, അത് പ്രസിഡന്റിനെ അറിയിക്കുക, ആ സാധ്യതകളുടെ അനന്തരഫലങ്ങൾ ബോധ്യപ്പെടുത്തുക എന്നിവയാണ് തന്റെയും സംയുക്ത സേനാ മേധാവി ജനറൽ ഡാൻ കെയ്നിന്റെയും ചുമതലയെന്ന് പീറ്റ് ഹെഗ്‌സെത് പറഞ്ഞു. അതേസമയം, യുഎസ് കുടുതൽ യുദ്ധവിമാനങ്ങളും ഏരിയൽ ഇന്ധന ടാങ്കുകളും മധ്യപൂർവദേശത്ത് വിന്യസിച്ചു. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇറാനെതിരെയുള്ള ആക്രമണത്തിൽ പങ്കുചേർന്നാൽ, മധ്യപൂർവദേശത്ത് മറ്റൊരു യുദ്ധത്തിലേക്ക് യുഎസിനെ വലിച്ചിഴക്കുന്ന നടപടിയാകുമതെന്ന് വിലയിരുത്തലുണ്ട്.