ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്‌റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹു അവിടുത്തെ ജനങ്ങളോട് അവിടം വിട്ട് പലായനം ചെയ്യാൻ നിർദ്ദേശിച്ചത് നീക്കം.
‘‘ടെഹ്‌റാനു മുകളിലുള്ള ആകാശം ഇപ്പോൾ പൂർണമായും ഇസ്രയേൽ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങൾ ഉടൻ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ടെഹ്‌റാനിലെ ജനങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങൾ ആക്രമിക്കും’’ – നെതന്യാഹു പറഞ്ഞു.
അതേസമയം ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ദിവസവും തുടരുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി നടന്ന ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളിൽ മൂന്നിലൊന്നും പ്രതിരോധസേന തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ടെഹ്റാനു മേൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ബെന്യാമിൻ നെതന്യാഹുവെത്തിയത്.