ടെൽ അവീവ്: ഇറാന്റെ ഇടതടവില്ലാത്ത മിസൈൽ ആക്രമണം തടുക്കുന്നതിൽ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ ദുർബലപ്പെടുന്നതായി റിപ്പോർട്ട്. ഇസ്രയേലിന് പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകൾ ഏകദേശം അവസാനിക്കാറായെന്നും ഇറാനിൽ നിന്നുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കാനുള്ള ശേഷിയെ ഇത് ബാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
പക്ഷെ ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല ആരോ പ്രതിരോധ ഇന്റർസെപ്റ്ററുകൾ ദുർബലമായാൽ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ കഴിവുള്ള താഡ് (Terminal High Altitude Air Defense -THAAD) അടക്കമുള്ള സംവിധാനങ്ങൾ ഇസ്രയേലിനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മിസൈലുകളെ ലക്ഷ്യത്തിലെത്തും മുമ്പ് കണ്ടെത്തി തകർക്കാൻ കഴിയുന്ന അത്യാധുനിക പ്രതിരോധ സംവിധാനമാണ് താഡ്.
1990കളിലാണ് ഹ്രസ്വ, ഇടത്തരം, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത ടെർമിനൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം അഥവാ ‘താഡ്’ വികസിപ്പിക്കുന്നത്. ആദ്യകാല പരീക്ഷണങ്ങൾ വേണ്ടത്ര വിജയിച്ചില്ലെങ്കിലും 2000-ൽ താഡിനെ ഒരു മൊബൈൽ ടാക്ടിക്കൽ ആർമി ഫയർ യൂണിറ്റാക്കി വികസിപ്പിക്കാനുള്ള കരാർ ലോക്ക്ഹീഡ് മാർട്ടിൻ നേടിയതുമുതൽ ഇസ്രയേലിന്റെ രക്ഷാ കവചമായി ഇതുമാറി. പിന്നീടങ്ങോട്ട് നടന്ന പരീക്ഷണങ്ങളിൽ സ്ഥിരതയുള്ള വിജയം കാഴ്ചവെച്ച് വിശ്വാസ്യത നേടുകയായിരുന്നു. 150 കിലോമീറ്ററാണ് താഡിന്റെ ദൂരപരിധി.
അതുപോലെ, ഇസ്രയേൽ ഇറാനെതിരേ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ ഭൂഗർഭ ബങ്കറിലേക്ക് മാറിയ ആയത്തുള്ള അലി ഖമനയി ഇറാൻ സൈന്യത്തിന് അധികാരങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. യുഎസിന്റെ ഭീഷണിയും ഇസ്രയേലിന്റെ ആക്രമണവും തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് തന്റെ സുപ്രധാന അധികാരങ്ങൾ ഇറാൻ സൈന്യത്തിന്റെ സുപ്രീം കൗൺസിലിന് കൈമാറിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം സംഘർഷം ആറാംദിനത്തിലേക്ക് നീങ്ങുന്നതിനിടെ ആയത്തുള്ള ഖമനയി യുദ്ധം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ‘യുദ്ധം ആരംഭിക്കുന്നു’ എന്നായിരുന്നു ആയത്തുള്ള അലി ഖമീനിയുടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പ്. ഭീകരരായ സയണിസ്റ്റ് സമൂഹത്തിന് ശക്തമായ തിരിച്ചടി നൽകണമെന്നും സയണിസ്റ്റുകളോട് ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
ഇറാൻ കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നയം വ്യക്തമാക്കി യുദ്ധം ആരംഭിച്ചെന്ന മറുപടിയുമായി ആയത്തുള്ള അലി ഖമനയി രംഗത്തെത്തിയത്.
അസാധാരണ നടപടി, വിദ്യാഭ്യാസ വകുപ്പിൽ സമഗ്രമാറ്റം, 67732 അധ്യാപകർക്ക് സ്ഥലംമാറ്റം