അഹമ്മദാബാദ്: അഹമ്മദാബാദിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ നിന്നും അത്ഭുതകരമായി ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാർ ആയിരുന്നു ആ ലക്കിമാൻ. ലോകം മുഴുവൻ അദ്ഭുതത്തോടെയാണ് ഇപ്പോൾ വിശ്വാസിനെ നോക്കുന്നത്.
എന്നാൽ എമർജൻസി ഡോറിന് സമീപമുള്ള സീറ്റിൽ ഇരുന്നതാണ് ഈ അത്ഭുത രക്ഷപ്പെടലിന് കാരണമെന്നാണ് വിദഗ്ദർ പറയുന്നതി. കാരണം 11 A എന്ന സീറ്റ് വിമാനത്തിലെ സ്‌പെഷ്യൽ സീറ്റാണ്. വിമാനത്തിൽ 11 എന്ന സീറ്റ് നിര ഏറെ പ്രധാനമാണ്. ഈ നിരയിലെ രണ്ട് വശത്തും എമർജൻസി വാതിലുണ്ട് എന്നാതാണ് ഇതിന്റെ വലിയ പ്രത്യേകത. ഇരു ഭാഗത്തും ചിറകിന് മുകളിലേക്ക് ഈ എമർജൻസി എക്‌സിറ്റ് തുറക്കാം. വിമാനത്തിൽ തീപിടിത്തം അടക്കം എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷപ്പെടാനാണ് ഈ പ്രത്യേക സംവിധാനം.
ഫ്‌ലൈറ്റ് നിയമം അനുസരിച്ച് ഈ സീറ്റിൽ യാത്രക്കാരില്ലാതെ പറക്കാൻ കഴിയില്ല. എന്തെങ്കിലും എമർജൻസി ഉണ്ടായാൽ ഡോർ തുറക്കാനാണ് ആ സീറ്റിൽ യാത്രക്കാരെ ഉറപ്പാക്കുന്നത്. ശാരീരിക ക്ഷമതയുള്ള വിവിധ ഭാഷകൾ മനസിലാക്കാൻ കഴിയുന്ന ഒരാളെയാകും ജീവനക്കാർ ഇതിനായി തിരഞ്ഞടുക്കുന്നത്.
11 A സീറ്റിൽ ഇരിക്കാൻ അനുമതിയില്ലാത്തവർ
കുട്ടികളുള്ളവർ, ഗർഭിണികൾ, വളർത്തുന്ന മൃഗങ്ങളുമായി യാത്ര ചെയ്യുന്നവർ, നടക്കാനോ മറ്റോ പ്രയാസപ്പെടുന്നവർ ഇവർക്കൊന്നും 11 A സീറ്റിൽ ഇരിക്കാൻ അനുമതിയില്ല. എമർജൻസി സംഭവിച്ചാൽ പെട്ടെന്ന് ആക്ട് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിവുള്ള ആളുകളെയാണ് ആ സീറ്റിലേക്ക് സാധാരണയായി പരിഗണിക്കുക. ലെഗ് ലൂപ്പ് ഉള്ളതിനാൽ ഇത് പ്രീമിയം സീറ്റായി നൽകാറുണ്ട്.
ഈ സീറ്റിലിരുന്ന വിശ്വാസ് കുമാർ വിമാനം ഇടിച്ചിറങ്ങിയതോടെ എമർജൻസി വാതിൽ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് കരുതുന്നത്. രക്ഷപ്പെടലിനെ കുറിച്ച് വിശ്വാസ് കുമാർ പറയുന്നത് ഇങ്ങനെയാണ്… “ഞാൻ ഇരുന്നിരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതിൽ തകർന്നപ്പോൾ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാൻ പുറത്തേക്ക് ചാടി. ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്‌ലോറിനടുത്തായിട്ടാണ് ഞാൻ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാൻ അതിലൂടെ പുറത്തിറങ്ങി.കെട്ടിടത്തിന്റെ മതിൽ എതിർവശത്തായിരുന്നു. ആർക്കും അതുവഴി പുറത്തുവരാൻ കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. എന്റെ കൈയിൽ പൊള്ളലേറ്റു. എന്റെ കൺമുമ്പിൽവെച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ മരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് വിശ്വാസ് കുമാർ.
അതേ സമയം എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ വിശദ പരിശോധന നടത്താൻ നിർദേശം. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇത്. സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറലിന്റേതാണ് (ഡി.ജി.സി.എ) ഈ പ്രത്യേക നിർദ്ദേശം.
ആകെ മുപ്പതിലേറെ ഡ്രീംലൈനറുകൾ എയർ ഇന്ത്യയ്ക്കുണ്ട്. ജെൻക്സ് എൻജിനുകൾ ഘടിപ്പിച്ച എല്ലാ ബോയിംഗ് ഡ്രീംലൈനർ 787-8/9 സീരീസ് വിമാനങ്ങളും വിശദമായ അറ്റകുറ്റപ്പണികൾക്കും സുരക്ഷാ പരിശോധനകൾക്കും ഉടൻ വിധേയമാക്കും. നാളെ മുതൽ ഇത് നടപ്പിലാക്കാനാണ് നിർദ്ദേശം. ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ ഇൻസ്‌പെക്‌ഷൻ ഉൾപ്പെടുത്തും. എൻജിനുമായി ബന്ധപ്പെട്ട പവർ അഷ്വറൻസ് പരിശോധന രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തണം എന്നും നിർദേശമുണ്ട്. കഴിഞ്ഞ 15 ദിവസത്തിനിടെ ആവർത്തിച്ച തകരാറുകൾ എല്ലാം അവലോകനം ചെയ്താവും അറ്റകുറ്റപ്പണികൾ, പരിശോധനകളുടെ റിപ്പോർട്ട് ഡിജിസിഎയ്ക്ക് സമർപ്പിക്കണം.
ഈ പരിശോധന വിമാനം പുറപ്പെടും മുമ്പാണ് വേണ്ടത്, ഇന്ധനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ പരിശോധന, ക്യാബിൻ എയർ കംപ്രസ്സറിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും പരിശോധന, ഇലക്ട്രോണിക് എൻജിൻ കൺട്രോൾ – സംവിധാനത്തിന്റെ പ്രവർത്തനം, എൻജിൻ ഫ്യൂവൽ ഡ്രൈവൺ ആക്യുവേറ്റർ-ഓപ്പറേഷണൽ ടെസ്റ്റ്, ഓയിൽ സിസ്റ്റം ടെസ്റ്റ്, ടയർ, ഫ്ളാപ്പ് പ്രവർത്തനം നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പരിശോധന, ടേക്ക് ഓഫിന് സഹായിക്കുന്ന സംവിധാനങ്ങളുടെ അവലോകനം എന്നിവയാണ് പരിശോധിക്കുക.