ടെൽ അവീവ്: കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷൻ റൈസിങ് ലയൺ എന്നപേരിൽ ഇറാനിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് III എന്നപേരിലാണ് പ്രത്യാക്രമണം നടത്തുന്നത്.
മാത്രമല്ല ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തതായും ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. 80 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കൂടാതെ നെവാതിം, ഓവ്ഡ വ്യോമത്താവളങ്ങളിലും ഇസ്രയേൽ സൈനികകാര്യ മന്ത്രാലയവും സൈനിക- വ്യാവസായിക കേന്ദ്രങ്ങളും ആക്രമിച്ചുവെന്ന് ഇറാൻ ഇസ്ലാമിക് റവലൂഷൻ ഗാർഡ് കോർപ്‌സിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി പറഞ്ഞു.
അതേസമയം ഇരുപക്ഷത്ത് നിന്നുള്ള ആക്രമണ-പ്രത്യാക്രമണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും വ്യോമസേന തുടർച്ചയായി തകർത്തുവരികയാണെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. ടെൽ അവീവിലും ജറുസലേമിലുമാണ് ഇറാൻ ആക്രമണം കൂടുതൽ ആഘാതമുണ്ടാക്കിയിരിക്കുന്നത്. രാവിലെ ടെഹ്‌റാനിൽ ഇസ്രയേൽ ആക്രമണവുണ്ടായി. ഇറാനിലെ ലക്ഷ്യങ്ങളിലേക്കുള്ള ആക്രമണം തുടരുകയാണെന്നും ഐഡിഎഫ് അറിയിച്ചു. പശ്ചിമേഷ്യയെ സമ്പൂർണ യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേൽ ഇറാനിൽ അതിശക്തമായ ആക്രമണമാണ് വ്യാഴാഴ്ച രാത്രിയിലും ശനിയാഴ്ച പുലർച്ചെയുമായി നടത്തിയത്.
കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ആണവപദ്ധതിയുടെ ബുദ്ധികേന്ദ്രവും ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ തലവനുമായ ജനറൽ ഹൊസ്സൈൻ സലാമി, സയുക്ത സൈനികമേധാവി മേജർ ജനറൽ മുഹമ്മദ് ബഘാരി, മുൻ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും ആണവോർജ ഏജൻസിയുടെ മുൻ തലവൻ മുഹമ്മദ് മഹ്ദി ടെഹ്രാഞ്ചി അടക്കമുള്ള ആറോളം ആണവശാസ്ത്രജ്ഞരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
അതുപോലെ ഇറാന്റെ ആണവപദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന നതാൻസിലെ ആണവ സമ്പുഷ്ടീകരണശാലയുൾപ്പെടെ ആറോളം ആണവകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ഇറാന്റെ പ്രധാന ആണവ കേന്ദ്രത്തിന്റെ മുകൾഭാഗം ആക്രമണത്തിൽ നശിച്ചതായി യുഎൻ ആണവ മേധാവി പറഞ്ഞു.
ടെഹ്റാനിലേതുൾപ്പെടെ ഇറാന്റെ വിവിധ ആണവ- സൈനികകേന്ദ്രങ്ങളിൽ ഒരേസമയം, തങ്ങളുടെ 200-ലേറെ യുദ്ധവിമാനങ്ങൾ ബോംബിട്ടെന്ന് ഇസ്രയേൽ സേനാവക്താവ് അറിയിച്ചു. വെള്ളിയാഴ്ച വൈകിയും ടെഹ്റാനിൽ സ്‌ഫോടനങ്ങളുണ്ടായി. ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ടെൽ അവീവിലേക്ക് നൂറിലേറെ ഡ്രോണുകൾ ഇറാൻ തൊടുത്തു. പിന്നാലെയായിരുന്നു നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുള്ള ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഇസ്രയേലിലെ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് കൂടുതൽ ആളുകളും ബങ്കറുകളിലും മറ്റു ഷെൽട്ടറുകളിലുമായിരുന്നുവെന്നാണ് വിവരം.