ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ- അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇറാൻ തങ്ങളുടെ സുരക്ഷാ സേനകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ യുദ്ധമുഖത്തേക്ക് അയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും പാരാമിലിട്ടറി വിഭാഗമായ ബാസിജിനും കീഴിലുള്ള വൊളന്റിയർ യൂണിറ്റുകളിൽ ചേരാൻ 12 വയസ് മാത്രം പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും അധികൃതർ പ്രേരിപ്പിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്നീ സംഘടനകൾ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതിനായി അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ‘മാതൃഭൂമിയെ സംരക്ഷിക്കുക’ എന്ന ആഹ്വാനവുമായാണ് കുട്ടികളെ റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നാണ് വിവരം. ഭക്ഷണവിതരണം പോലെയുള്ള ചെറിയ ജോലികൾക്കായാണ് കുട്ടികളെ വിളിക്കുന്നതെങ്കിലും, പലയിടത്തും അപകടകരമായ ദൗത്യങ്ങൾ കുട്ടികളെ ഏൽപ്പിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. പട്രോളിംഗ്, രഹസ്യാന്വേഷണം, ചെക്ക് പോസ്റ്റുകളിൽ കാവൽ തുടങ്ങിയ ജോലികൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതായാണ് റിപ്പോർട്ട്.
അതേസമയം തോക്കുകളേന്തി ഐആർജിസി ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ടെഹ്‌റാനിലെ ചെക്ക് പോസ്റ്റിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അലിറേസ ജാഫാരി എന്ന 11 വയസ്സുസുകാരൻ കൊല്ലപ്പെട്ടത് സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായി സംഘടനകൾ വ്യക്തമാക്കി. ബാസിജ് അംഗമായ പിതാവിനെ സഹായിക്കാൻ വേണ്ടിയായിരുന്നു അലിറേസ യുദ്ധമുഖത്ത് എത്തിയത്. യുദ്ധത്തിന് ആളുകൾ ഇല്ലാത്തതു കൊണ്ടാണ് കുട്ടിയെ അവിടേക്ക് കൊണ്ടുപോയതെന്നാണ് അറിയുന്നത്. കുട്ടി കൊല്ലപ്പെട്ടത് ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണെന്ന് ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആംനസ്റ്റിയുടെ റിപ്പോർട്ടു പ്രകാരം, തോക്കുകൾ കൈകാര്യം ചെയ്യാൻ പോലും അറിയാത്ത കുട്ടികളാണ് യുദ്ധ മുഖത്തുള്ളതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മിക്ക കുട്ടികൾക്കും 13 വയസിനടുത്തേ പ്രായമുള്ളു എന്നും, ഈ പ്രായത്തിൽ കുട്ടികളെ റിക്രൂട്ട് ചെയ്താൽ അറിയാതെ വെടിയുതിർക്കാനോ, വിവേചനരഹിതമായോ തോക്കുകൾ ഉപയോഗിക്കാനോ ഇത് കാരണമാകുമെന്നും സംഘടന പറയുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച്, 15 വയസ്സിൽ താഴെയുള്ള കുട്ടികളെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. 12 വയസുള്ള കുട്ടികളെ പോലും ഇത്തരത്തിൽ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രതിനിധി ബിൽ വാൻ എസ് വെൽഡ് പറഞ്ഞു. തോക്കുകൾ കൈകാര്യം ചെയ്യാൻ പോലും അറിയാത്ത പ്രായത്തിലുള്ള കുട്ടികൾ യുദ്ധമുഖത്ത് എത്തുന്നത് വലിയ അപകടമാണ് വരുത്തിവെക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളെ സൈന്യത്തിൽ ഉൾപ്പെടുത്തുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്നും അന്താരാഷ്ട്ര സംഘടനകൾ ഇറാനോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയും യൂണിസെഫും ഈ വിഷയത്തിൽ ഇറാനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടു.















































